/sathyam/media/post_attachments/YKztrKhMlrqEtRVVknfx.jpg)
വാഷിങ്ടണ്‍: യുഎസ് പൊലീസിന്റെ മര്‍ദ്ദനത്തില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന യുവാവ് കൊല്ലപ്പെട്ടത് അന്താരാഷ്ട്രതലത്തിലടക്കം ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 2020 മേയിലായിരുന്നു ഫ്‌ളോയിഡിന്റെ മരണം.
യുഎസ് പൊലീസിന്റെ അതിക്രമത്തില്‍ 2020 മാര്‍ച്ചില്‍ 38-കാരനായ എഡ്വേര്‍ഡ് ബ്രോണ്‍സ്‌റ്റൈന്‍ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ വീഡിയോ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞദിവസം കോടതി നിർദേശിച്ചപ്പോഴാണു ദാരുണസംഭവം പുറംലോകം അറിഞ്ഞത്.
'എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന് ബ്രോണ്‍സ്‌റ്റൈന്‍ പല തവണ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബ്രോൺസ്റ്റീന്റെ കുടുംബമാണ് പൊലീസുകാർക്കെതിരെ ഫെഡറൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വീഡിയോ റിലീസ് ചെയ്യാൻ ഉത്തരവിട്ടതിന് കോടതിക്ക് ബ്രോൺസ്റ്റീന്റെ മകൾ ബ്രിയാന പലോമിനോ നന്ദി പറഞ്ഞു.
2020 മാർച്ച് 31 ന് കാലിഫോർണിയയിലാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ചുവെന്ന സംശയത്തിലാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച് ബലമായി രക്തസാംപിൾ എടുക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തപ്പോഴാണ് പൊലീസ് അക്രമിച്ചത് എന്നാണ് റിപ്പോർട്ട്.
ലോസ് ഏഞ്ചൽസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി പോലീസുകാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമെന്ന് ബ്രോൺസ്റ്റീന്റെ കുടുംബം ആവശ്യപ്പെടുന്നു.