/sathyam/media/post_attachments/vFDEbOFxTsSdVav07TDi.jpg)
ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000-ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. സമീപകാലത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ടെക്ക് കമ്പനികളെന്നാണ് സൂചന.
ചെലവുകൾ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബർ അവസാനം തന്നെ സക്കർബർഗ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
‘‘ഈ തീരുമാനങ്ങൾക്കും ഞങ്ങൾ എങ്ങനെ ഇവിടെ എത്തി എന്നതിനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇത് എല്ലാവർക്കും പ്രയാസകരമാണെന്ന് അറിയാം, അതുകൊണ്ടുതന്നെ ബാധിക്കപ്പെട്ടവരോട് ഞാൻ ക്ഷമ ചോദിക്കുന്നു’’-സക്കർബർഗ് പ്രസ്താവനയിൽ അറിയിച്ചു. പുതിയ നിയമനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനംചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കും. മെറ്റയുടെ ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെയാണ് ഒഴിവാക്കുക.