ഒട്ടാവ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് 700 ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ നിന്ന് നാടുകടത്തൽ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് (സിബിഎസ്എ) അടുത്തിടെയാണ് ഇവർക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ലഭിച്ചത്.
ഈ വിദ്യാർത്ഥികൾ ബ്രിജേഷ് മിശ്ര എന്നയാളുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസസ് വഴിയാണ് പഠന വിസയ്ക്ക് അപേക്ഷിച്ചത്. ജലന്ധര്‍ കേന്ദ്രീകരിച്ചാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ട് ഹംബർ കോളേജിലേക്കുള്ള പ്രവേശന ഫീസ് ഉൾപ്പെടെ എല്ലാ ചെലവുകള്‍ക്കും ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും 16 ലക്ഷം രൂപയിലധികം ഈടാക്കിയതായാണ് റിപ്പോര്‍ട്ട്. എന്നാൽ വിമാന ടിക്കറ്റുകളും സെക്യൂരിറ്റി നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നില്ല.
തുടര്‍ന്ന് ഈ വിദ്യാർത്ഥികൾ പഠനത്തിനായി കാനഡയിലേക്ക് പോയി. വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ എത്തിയപ്പോള്‍ ഹംബർ കോളേജിലെ സീറ്റുകള്‍ ഒഴിവില്ലെന്നും മറ്റ് കോളേജുകളില്‍ പ്രവേശനം തേടണമെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പലരും നിലവാരം കുറഞ്ഞ കോളേജുകളില്‍ പ്രവേശനം നേടി പഠനവും പൂര്‍ത്തിയാക്കി. വര്‍ക്ക് പെര്‍മിറ്റും കിട്ടി.
ഈ വിദ്യാർത്ഥികൾ കാനഡയിൽ സ്ഥിരതാമസത്തിന് (പിആർ) അപേക്ഷിച്ചപ്പോഴാണ് 'അഡ്മിഷൻ ഓഫർ ലെറ്ററുകൾ' സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത്. ഈ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഇതിനകം പഠനം പൂർത്തിയാക്കുകയും വർക്ക് പെർമിറ്റ് നേടുകയും പ്രവൃത്തി പരിചയം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും പിആറിന് അപേക്ഷിച്ചപ്പോൾ മാത്രമാണ് പ്രതിസന്ധി നേരിട്ടത്. കോടതിയെ സമീപിക്കുകയോ, അല്ലെങ്കില്‍ രാജ്യം വിടുകയോ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള പോംവഴി.