യുഎസ് ; 2024-ൽ ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാൻ ഇന്ത്യയും യുഎസും കൈകോർക്കുകയാണെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതിനായി ഇന്ത്യയും യുഎസും എല്ലാ മാനുഷികമായ എല്ലാ പ്രവർത്തനങ്ങളിലും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ബൈഡൻ പറഞ്ഞു.
ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള പുതിയ മാർഗങ്ങൾ രൂപപ്പെടുത്തുന്നത് മുതൽ മനുഷ്യ ബഹിരാകാശ യാത്രയിൽ 2024-ൽ ഒരു ഇന്ത്യൻ ബഹിരാകാശയാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത് വരെ മോദിക്കൊപ്പം സഹകരിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎസിലായിരുന്നു മോദി. ജോ ബൈഡനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുകയും, യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുകയും തുടർന്ന് വൈറ്റ് ഹൗസിൽ ഡിന്നർ കഴിക്കുകയും ചെയ്തു.
"അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു സംയുക്ത ബഹിരാകാശ ദൗത്യം ഉണ്ടാകണമെന്ന് നിർദ്ദേശം വച്ചിട്ടുണ്ട്. അവിടെ ആദ്യം യുഎസ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കും. 2024 അവസാനത്തോടെ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകും." ഗ്രൂപ്പ് ക്യാപ്റ്റൻ അജയ് ലെലെ (റിട്ട) വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അതേസമയം, ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും വലിയ കുതിച്ചുചാട്ടം നടത്തിയെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.