തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ലഹരി മരുന്ന് വൻതോതിൽ എത്തുന്നത് തടയാൻ എക്സൈസ് കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളും. അതിർത്തിയിൽ കേരളാ എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്(കെമു) ഉൾപ്പെടെ സാധ്യമാക്കി പട്രോളിംഗും പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂൾ-കോളജ് പരിസരത്തും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയങ്ങളിൽ കലാ-കായിക മികവ് വർധിപ്പിക്കാൻ ഉണർവ് പദ്ധതിയും നടപ്പിലാക്കിവരുന്നു. വിപുലമായ ബോധവത്കരണ പരിപാടികളും വിമുക്തി മിഷൻ തുടരുകയാണെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
2023 ജനുവരി മുതൽ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഈ കേസുകളിലായി 2726പേർ അറസ്റ്റിലായി.
4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിൻ, 4.03 കിലോ ഹാഷിഷ് ഓയിൽ എന്നിവ ഇക്കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എൽഎസ്ഡി, 191.725 ഗ്രാം ബ്രൗൺ ഷുഗർ, 276 ഗ്രാം ഹെറോയിൻ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 14.66 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം കണക്കാക്കുന്നത്.
578 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 8003 അബ്‌കാരി കേസുകളും 34,894 കേസുകൾ പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടതുമാണ്. അബ്‌കാരി കേസുകളിൽ 6926 പേർ പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേർന്ന് 836 റെയ്‌ഡുകളും എക്സൈസ് ഇക്കാലയളവിൽ നടത്തി.
മയക്കുമരുന്ന് കേസുകൾ കൂടുതൽ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ് (358 എണ്ണം), കുറവ് കാസർഗോഡും (31). മയക്കുമരുന്ന് കേസുകൾ ജനുവരി മാസത്തിൽ 494ഉം, ഫെബ്രുവരി 520, മാർച്ച് 582, ഏപ്രിൽ 551, മെയ് 585 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്‌തത്.