തിരുവനന്തപുരം: സംസ്ഥാനത്തു പനി ബാധിതരുടെ എണ്ണം കൂടുന്നു. ആരോഗ്യവകുപ്പിൻറെ കണക്കു പ്രകാരം ഇന്ന് 13,409 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പനി ബാധിച്ച രോഗികളുടെ എണ്ണത്തിൽ നാലു ദിവസത്തിനിടെ വലിയ വർധനവാണ് ഉണ്ടായത്.
53 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്ത് ഒരാൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. ഏഴു പേർക്ക് എലിപ്പനിയും പിടിപെട്ടു. ഇന്നലെ ഇന്നലെ 13,258 പേരാണ് ചികിത്സ തേടിയത്.
പകര്‍ച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനി വ്യാപനത്തിനു സാധ്യതയുള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഗുരുതര രോഗികള്‍ ഒരേ സമയം ആശുപത്രികളിലെത്തിയാല്‍ ആശുപത്രി സംവിധാനത്തിന് താങ്ങാന്‍ കഴിയില്ല.
അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാന്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കുട്ടികളില്‍ ഇന്‍ഫ്ലുവന്‍സ കൂടി വരികയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാതലത്തിൽ അല്ലാതെ തദ്ദേശ തലത്തിലും രണ്ടാഴ്ചയിലൊരിക്കല്‍ യോഗം വിളിക്കുമെന്ന് എം.ബി.രാജേഷ് പറഞ്ഞു. മെഡിക്കല്‍ ഓഫിസര്‍, കുടുംബശ്രീ, ഹരിതകര്‍മ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തില്‍ ഉള്‍പ്പെടുത്തും.
ഹോട്ട് സ്പോട്ടുകളില്‍ പ്രത്യേക ഇടപെടല്‍ നടത്തും. മഴക്കാല ശുചീകരണം നേരത്തേതന്നെ നടത്തി വരുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.