/sathyam/media/post_attachments/PAdNq0UMsBXb9LxOsJmm.jpg)
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ട് ആസ്വദിക്കാൻ സ്വരാജ് റൗണ്ടിൽ കൂടുതൽ സുരക്ഷിത ഇടങ്ങൾ ഒരുക്കുമെന്ന് സർക്കാർ. ഇത്തവണ സ്ത്രീ സൗഹൃദത്തിനൊപ്പം ഭിന്നശേഷി സൗഹൃദം കൂടി ആയിരിക്കും പൂരം.
ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, ദേവസ്വം പ്രതിനിധികൾ, പൊലീസ് അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് വെടികെട്ട് കാണാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. 28 ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് എം ജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും.
പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന്റെ മുന്‍ഭാഗം മുതല്‍ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതല്‍ എംജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്ക് പുറത്തും കാണികള്‍ക്ക് പ്രവേശനം അനുവദിക്കും. ദൂര പരിധി സംബന്ധിച്ച കൂടുതൽ ചർച്ചകൾ പെസൊയുമായി നടത്തും.
നേരത്തെ രജിസ്റ്റർ ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് പൂരം കാണാൻ അവസരം ഒരുക്കും. പരമാവധി ആളുകളെ സുരക്ഷിതമായി പൂരം കാണിക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രിമാർ പറഞ്ഞു. അവധി ദിവസങ്ങൾ ആയതിനാൽ കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കാനും ലക്ഷ്യമുണ്ട്.