കൊച്ചി: മോന്സന് മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ജാമ്യം നേടി ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങി. തന്നെ ശിക്ഷിക്കാൻ മാത്രമുള്ള തെളിവുകളൊന്നും ക്രൈംബ്രാഞ്ചിന്റെ പക്കലില്ലെന്ന് വ്യക്തമായെന്ന് സുധാകരൻ പറഞ്ഞു.
ഏത് പ്രശ്നങ്ങളെയും നേരിടാൻ തയാറാണെന്നും ഒരിടത്തും പോയി ഒളിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. കേസിനെപ്പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. കേസ് കോടതിയിൽ വരട്ടെ. പോലീസിന് കൊടുത്ത മൊഴി പരസ്യമാക്കില്ല.- സുധാകരൻ പറഞ്ഞു.
മോൻസൻ മാവുങ്കലിനെ താൻ നേരത്തെ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അയാളുടെ സാംസ്കാരിക നിലവാരം വളരെ മോശമാണെന്ന് തെളിഞ്ഞതാണ്. ജീവിതാവസാനം വരെ അയാൾക്ക് തടവുകിട്ടിയതാണ്. അതിനാൽ കൂടുതൽ പറയുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
എട്ട് മണിക്കൂർ നീണ്ടുനിന്ന ചോദ്യംചെയ്യലിനൊടുവിലാണ് ക്രൈംബ്രാഞ്ച് സംഘം സുധാകരനെ അറസ്റ്റ് ചെയ്തത്. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുള്ളതിനാൽ 50,000 രൂപ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലും സുധാകരനെ വിട്ടയയ്ക്കുകയായിരുന്നു.