പാലാ : സംസ്ഥാനത്ത് നാർക്കോട്ടിക് ജിഹാദുണ്ടെന്ന പാലാ രൂപതാധ്യക്ഷൻ്റെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകളുടെ മാർച്ച്. പാലാ ബിഷപ്പ് ഹൗസിലേക്ക് ഇരു ഭാഗങ്ങളിൽ നിന്നായി നടന്ന മാർച്ചുകളിൽ സ്ത്രീകളടക്കം നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത് പാലാ നഗരത്തിൽ നിന്നും വന്ന മാർച്ച് ഹെഡ് പോസ്റ്റോഫീസ് ഭാഗത്തും കോട്ടയം റോഡിൽ നിന്നും വന്ന മാർച്ച് കടപ്പാട്ടൂർ ജംഗ്ഷനിലും വച്ച് പോലീസ് തടഞ്ഞു. നൂറു കണക്കിന് ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്.
വൈകുന്നേരം നടന്ന പ്രതിഷേധ മാർച്ചിൽ സ്ത്രീകളടക്കമുള്ളവരാണ് പങ്കെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് എല്ലാ കോവിഡ് പ്രട്ടോകോളും ലംഘിച്ച് പ്രതിഷേധ പ്രകടനം നടന്നത്. ബിഷപ്പ് മാപ്പു പറഞ്ഞില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്.
പ്രതിഷേധ പ്രകടനത്തിൽ കടുത്ത പ്രകോപനപരമായ മുദ്രാവാക്യം വിളികളും ഉയർന്നു. ബിഷപ്പിനെ കായികപരമായി കൈകാര്യം ചെയ്യുമെന്ന ഭീഷണിയും ഉയർന്നു. വളരെ വൈകാരികമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പാലായിൽ മുസ്ലിം വിഭാഗത്തിലുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. എന്നാൽ പ്രതിഷേധത്തിന് മറ്റു ജില്ലകളിൽ നിന്നും ആളെ എത്തിക്കുകയായിരുന്നു. ചില തീവ്ര സംഘടനാ പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് സൂചന.
വളരെ കുറഞ്ഞ സമയത്തിനിടെ ഇത്രയധികം പേരെ ഇവിടെ എത്തിച്ച ആസൂത്രണം എങ്ങനെയെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോളുകൾ കാറ്റിൽ പറത്തിയുള്ള പ്രതിഷേധം അനുവദിച്ച പോലിസ് നടപടിയിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. മറ്റു ജില്ലകളിൽ നിന്നുള്ളവരെ യഥേഷ്ടം പാലാ നഗരത്തിൽ വിഹരിക്കാൻ ചിലർ ഒത്താശ ചെയ്തെന്നും ആക്ഷേപമുണ്ട്.