കൊച്ചി: കേരളത്തിലെ ഐടി വ്യവസായത്തെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കാൻ ഉതകുന്ന ഡിജിറ്റല്‍ ഹബ്ബ് എറണാകുളത്തെ ടെക്നോളജി ഇന്നവേഷൻ സോണിൽ ആരംഭിച്ചു. രണ്ടു വർഷം മുൻപ് രണ്ട് ലക്ഷം ചതുരശ്ര അടിയിൽ അവിടെത്തന്നെ സ്ഥാപിതമായ ഇൻ്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോപ്ലക്‌സിനൊപ്പമാണ് രണ്ട് ലക്ഷം ചതുരശ്ര അടി ശേഷിയുള്ള ഡിജിറ്റല്‍ ഹബ്ബ് കൂടി പ്രവര്‍ത്തന സജ്ജമാകുന്നത്. ഇതോടുകൂടി ഈ ടെക്നോളജി ഇന്നോവേഷന്‍ സോണ്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് സ്പെയ്സായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ സര്‍ക്കരിൻ്റെ കാലം മുതൽ നടന്നു വരുന്നത്. അഞ്ചു വര്‍ഷം മുമ്പ് 300 സ്റ്റാര്‍ട്ട് അപ്പുകളാണ് കേരളത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവയുടെ എണ്ണം 3,900 ആണ്. 35,000 പേര്‍ക്ക് എങ്കിലും ഇതുവഴി അധികമായി തൊഴില്‍ ലഭ്യമായിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഇതിനായി കേന്ദ്രീകൃതമായ ഒരു സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നു. ഇതിനു പുറമേ, സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലായി ഇന്നോവേഷന്‍ ടെക്നോളജി ലാബുകളും ഇങ്കുബേറ്ററുകളും സ്ഥാപിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/PinarayiVijayan/videos/993801814799806/
സ്റ്റാര്‍ട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെ എസ് ഐ ഡി സി, കെ എഫ് സി, കെ എഫ് എസ് ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്ന ആശയം മുന്നോട്ടുവെച്ചിട്ടുണ്ട്. ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പുകള്‍ പുറത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കുകയാണെങ്കില്‍ ഈ ഫണ്ടില്‍ നിന്ന് മാച്ചിംഗ് നിക്ഷേപം നടത്തും.
അതുപോലെ തന്നെ, മറ്റു മേഖലകളില്‍ സര്‍ക്കാരിന്‍റെ വികസന ലക്ഷ്യങ്ങള്‍ക്ക് സഹായമാകുന്ന സ്റ്റാര്‍ട്ട് അപ്പുകളുടെ വിപുലീകരണത്തിനായി ഒരു കോടി രൂപവരെ ഈടില്ലാത്ത വായ്പ ലഭ്യമാക്കുകയും ചെയ്യും. സ്റ്റാര്‍ട്ട് അപ്പുകളെ അന്തര്‍ദേശീയ വ്യവസായ വാണിജ്യ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കുകയും അതിനായി സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയതലത്തിലേക്ക് വിപുലപ്പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.