തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചത് ചോദ്യം ചെയ്തു സിബി മാത്യൂസ് നൽകിയ ഹർജിയിൽ ഹൈക്കോടതി സിബിഐയുടെ വിശദീകരണം തേടി.
മുൻകൂർ ജാമ്യത്തിൽ 60 ദിവസം പരിധി വെച്ചത് നിയമവിരുദ്ധം ആണെന്നാണ് സിബി മാത്യൂസ് ഹർജിയിൽ പറയുന്നത്. കേസ് ഒക്ടോബർ 21ലേക്ക് മാറ്റി.തിരുവനന്തപുരം സെഷൻസ് കോടതിയാണ് അറുപത് ദിവസത്തേക്ക് സിബിമാത്യുസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുൻ ഡിജിപി സിബി മാത്യൂസ്. തനിക്കെതിരായ പകയാണ് കേസിന് പിന്നിലെന്ന് മുൻകൂർ ജാമ്യം ലഭിച്ച ശേഷം സിബി മാത്യൂസ് ആരോപിച്ചിരുന്നു.
ചാരക്കേസിൽ പ്രതിയായ നമ്പിനാരായണനെ ഇൻറലിൻസ് ബ്യൂറോയുടെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും, ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബിമാത്യൂസിൻെറ വാദം.