/sathyam/media/post_attachments/IEeg3yIGpRTmhxHc2F5h.jpg)
തിരുവനന്തപുരം: സരിത്ത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത് എന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്നും സന്ദീപ് പറഞ്ഞു.
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നല്‍കിയതെന്നും സന്ദീപ് പറഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീല്‍, അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.
ബിനീഷ് കോടിയേരിക്കെതിരേ മൊഴി നല്‍കണമെന്നും ഇ.ഡി ആവശ്യപ്പെട്ടുവെന്നും തന്നില്‍ നിന്ന് ചില പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും സന്ദീപ് നായര്‍ വെളിപ്പെടുത്തുന്നു. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താൻ ഒപ്പം പോയത്. സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് താൻ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വർണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വർക്ക് ഷോപ്പ് തുടങ്ങിയത്.
സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപ് പ്രതിയാണ്. ഈ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന സന്ദീപ് പുറത്തിറങ്ങിയത്.
ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്. നിരവധി പേപ്പറുകളില്‍ ഒപ്പിടാന്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മര്‍ദത്തിലായെന്നും അവര്‍ ആ രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ലെന്നും സന്ദീപ് പറയുന്നു.