തിരുവനന്തപുരം: സോളാർ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം. വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു, ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനമായത്. കൈക്കൂലി വാങ്ങിയെന്ന കാര്യം സോളർ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാൽ പരാതിയിൽമേൽ തുടർനടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകുകയുമായിരുന്നു.