തിരുവനന്തപുരം: എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. റിയാസ് പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതുസമീപനമാണെന്നും പൊതുനിലപാടിന് അനുസൃതയാണ് മന്ത്രിയുടെ പ്രതികരണമെന്നും വിജയരാഘവന്‍ പറഞ്ഞു.
ശുപാർശയില്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം. എംഎൽഎമാർ ഉയർത്തുന്ന വിഷയങ്ങൾക്ക് മന്ത്രിമാർ അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. മന്ത്രിമാരുടെ ഓഫിസ് എങ്ങനെ പ്രവർത്തിക്കണമെന്നതിന് സർക്കാരിന് നിലപാടുണ്ട്. സർക്കാരും മന്ത്രിമാരും എങ്ങനെ പ്രവർത്തിക്കണം എന്നത് സംബന്ധിച്ച് സിപിഎമ്മിന് പൊതുനിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാന്‍റെ പ്രസ്താവന പ്രതിപക്ഷ എംഎല്‍എമാര്‍ വിവാദമാക്കിയിരുന്നു. എന്നാല്‍ താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച മന്ത്രി, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നും കോഴിക്കോട്ട് പറഞ്ഞു.
''കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എന്നാൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടുമില്ല, താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല- റിയാസ് വ്യക്തമാക്കി.