ഇടുക്കി ഡാം നാളെ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു; ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കി ഡാം നാളെ തുറക്കും. രണ്ടു ഷട്ടറുകള്‍ 50 സെമീ വീതം തുറക്കും. അണക്കെട്ടിന്റെ സമീപവാസികൾക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും.

ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86 അടി ) എത്തും എന്നാണ് കണക്കുകൂട്ടൽ. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395-2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം.

ചൊവ്വാഴ്ച രാവിലെ 11ന് ഇടുക്കി ഡാം (ചെറുതോണി) തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഡാമിലേക്ക് വരുന്ന നീരുറവ എത്രയാണെന്നും അതിനനുസരിച്ച് കൂടുതല്‍ ജലം ഒഴുക്കി വിടാനുമാണ് തീരുമാനം. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രകാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടണ്ടെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് അണക്കെട്ട് തുറക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്.  അണക്കെട്ട് തുറക്കുന്നതിനാല്‍ ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് രാത്രിയാത്ര നിരോധിച്ചു. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലായി 64 കുടുംബങ്ങളിലായി 222 പേരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേരെയും ഉപ്പുതോട് 5 കുടുംബങ്ങളില്‍ 15 പേരെയും, വാത്തിക്കുടി 4 (15), കഞ്ഞിക്കുഴി 8(36), ഇടുക്കി 39(136) കുംടുബങ്ങളെയുമാണ് മാറ്റി പാര്‍പ്പിക്കുക. ഫയര്‍ ഫോഴ്സ്, പോലീസ്, റവന്യു വകുപ്പുകളും സജ്ജമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

Advertisment