തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയിലാണ് കേരളം. സര്‍ക്കാര്‍ എല്ലാ വിധ തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുന്നു.
എന്നാല്‍ ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ സമൂഹത്തോട് ചെയ്യുന്നത് വലിയ അനീതിയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗികമായി നല്‍കുന്ന വാര്‍ത്തകള്‍ മാത്രം മുഖവിലയ്ക്ക് എടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലൊന്ന്...
അതി ശക്തമായ സൈക്ളോൺ ആണ് ഇപ്പോൾ കേരളത്തിന്റെ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഇത്ര ശക്തമായ ഒരു സൈക്ളോൺ ഈ തലമുറയിലെ ആരും കണ്ടിട്ടുണ്ടാവില്ല. അത്ര ശക്തമാണ് അത്. കനത്ത കാറ്റോ, ഇടിമിന്നലോ രണ്ടും ചേർന്നോ ഉള്ള പേമാരിയാണ് വരും ദിവസങ്ങളിൽ കേരളത്തിൽ കാലാവസ്ഥാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. കനത്ത വെള്ളപ്പൊക്ക സാധ്യതയുണ്ട്.
ജാഗ്രത ആവശ്യമാണ്. കേരളത്തിലും, അതിർത്തികളായ കുടക്, തമിഴ്നാട്ടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒക്കെ ജാഗ്രത പാലിക്കേണ്ടതുണ്ട്. വരുന്ന മൂന്നോ, നാലോ ദിവസങ്ങളിൽ യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. മൊബൈൽ ഫോണുകൾ, എമർജൻസി ലൈറ്റുകൾ, പവർ ബാങ്കുകൾ ഇവ ചാർജ് ചെയ്തു വയ്ക്കുക. കുട്ടികളെയും, പ്രായമായവരെയും ശ്രദ്ധിക്കുക. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ എമർജൻസി കിറ്റുകൾ തയ്യാറാക്കി വയ്ക്കുക.