തിരുവനന്തപുരം: കരാറുകാരെ കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരരുതെന്നു നിയമസഭയിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവനയോടു യോജിച്ച് യുഡിഎഫ് കൺവീനർ എം.എം.ഹസൻ.
മന്ത്രി പറഞ്ഞതിനെ ഒരു എംഎൽഎ എന്തിനാണ് ഇൻസൽറ്റായി കരുതുന്നതെന്നും പാർട്ടി നിലപാടു മന്ത്രിയുടെ അഭിപ്രായത്തിന് അനുകൂലമാണ് എന്ന് അറിഞ്ഞ ശേഷവും യുവ വിപ്ലവകാരിയായ ജനപ്രതിനിധി എന്തിനാണു മുറുമുറുക്കുന്നത് എന്നും ഹസൻ ആരാഞ്ഞു. എ.എൻ.ഷംസീർ എംഎൽഎയുടെ ഫെയ്സ്ബുക് പോസ്റ്റിനെ പരാമർശിച്ചു കൊണ്ടുള്ള എഫ്ബിയിലെ കുറിപ്പിലാണ് ഹസന്‍ ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്...
കരാറുകാരെ കൂട്ടി എം.എല്‍.എ.മാര്‍ മന്ത്രിയെ കാണാന്‍ വരരുതെന്ന് നിയമസഭയില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞതിനെക്കുറിച്ച് സി.പി.എമ്മില്‍ വിവാദമുണ്ടാവുകയും, സി.പി.എം. എം.എല്‍.എ. എ.എന്‍.ഷംസീര്‍ ഫേസ്ബുക്കിലൂടെ മന്ത്രിയ്ക്കെതിരെ ഒളിയമ്പെയ്തതും കണ്ടപ്പോള്‍ പ്രതികരിക്കണമെന്നു തോന്നി.
മന്ത്രി പറഞ്ഞതിനെ ഒരു എം.എല്‍.എ. എന്തിനാണ് ഇന്‍സള്‍ട്ടായി കരുതുന്നത്? പാര്‍ട്ടി നിലപാട് മന്ത്രിയുടെ അഭിപ്രായത്തിന് അനുകൂലമാണെന്നറിഞ്ഞ ശേഷവും യുവവിപ്ലവകാരിയായ ജനപ്രതിനിധി എന്തിനാണ് മുറുമുറുക്കുന്നത്?
ഒന്നാമത് കരാറുകാരന്‍ പൊതുമരാമത്ത് മന്ത്രിയെ കാണേണ്ട കാര്യമില്ല. കരാറുകാരന്‍ കോണ്‍ട്രാക്റ്റ് വെക്കുന്നത് എഞ്ചിനീയറുമായിട്ടല്ലേ? അതില്‍ മന്ത്രിയെ സ്വാധീനിക്കാന്‍ ഒരു എം.എല്‍.എ.യെ വാടകയ്ക്ക് എടുത്തുകൊണ്ടു വരുന്നത് ശരിയല്ല എന്ന മന്ത്രിയുടെ നിലപാടിനോട് യോജിപ്പുള്ള വ്യക്തിയാണ് ഞാന്‍.
കുറേക്കാലം കരാറുകാരുടെ ഒരു പ്രമുഖ സംഘടനയുടെ പ്രസിഡന്‍റായിരുന്നു ഞാന്‍. കരാറുകാരുടെ പൊതുവായ ആവശ്യങ്ങള്‍ക്കല്ലാതെ അസോസിയേഷന്‍ അംഗങ്ങള്‍ ഒറ്റയ്ക്ക് മന്ത്രിയെ കാണരുതെന്ന് അവര്‍ നിഷ്ക്കര്‍ഷിച്ചിരുന്നത് എനിക്കറിയാം. അഴിമതിക്കെതിരെ പോരാട്ടം നടത്തിയ രണ്ട് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ തമ്മിലുള്ള വാക്പോര് കണ്ടപ്പോള്‍ രസം തോന്നി.
"യുവ-സഖാക്കളേ, മുന്നോട്ട്!"