തിരുവനന്തപുരം: സ്ത്രീകൾക്ക് യാതൊരു സുരക്ഷയുമില്ലാത്ത ഉത്തർപ്രദേശ് പോലെ കേരളവും മാറിയെന്നത് അത്യന്തം സങ്കടകരമായ വസ്തുതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പിണറായി സർക്കാർ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. കുറ്റ്യാടി കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റ്...
വീണ്ടുമൊരു പെൺകുട്ടി കേരളത്തിൽ കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കുന്നു. സ്ത്രീകൾക്ക് യാതൊരു സുരക്ഷയുമില്ലാത്ത ഉത്തർപ്രദേശ് പോലെ കേരളവും മാറിയെന്നത് അത്യന്തം സങ്കടകരമായ വസ്തുതയാണ്. പിണറായി സർക്കാർ പെൺകുട്ടികളുള്ള മാതാപിതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുന്നു.
കൊലയാളികളെ വരെ സംരക്ഷിക്കുന്ന ഭരണകൂടമാണ് അരാജകവാദികളെയും അക്രമകാരികളെയും അഴിഞ്ഞാടാൻ പ്രോത്സാഹിപ്പിക്കുന്നത്. നാഥനില്ലാക്കളരിയായി ആഭ്യന്തര വകുപ്പ് അധ:പതിച്ചതും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. കഴിവും വിവേകവുമുള്ള ആഭ്യന്തര മന്ത്രിയുടെ അഭാവം കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന കാര്യം വീണ്ടും CPM നെ ഓർമിപ്പിക്കുന്നു.
കുറ്റ്യാടി കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന സ്ഥിരം നിലപാട് പിണറായി വിജയൻ ആവർത്തിക്കരുത്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താനുള്ള പഴുതടച്ച നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.