ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് നടത്തിയ പ്രതിഷേധമാണ് വാര്‍ത്തകളില്‍ നിറയുന്നത്. താരത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍, ഇതിനിടയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ പഴയ ഒരു പോസ്റ്റും സോഷ്യല്‍മീഡിയ 'കുത്തിപ്പൊക്കി'.
യു ഡി എഫ് ഭരണകാലത്ത് സി പി എം നേതൃത്വത്തില്‍ നടന്ന ക്ലിഫ്ഹൗസ് ഉപരോധത്തിന്റെ സമയത്ത് വഴി തടസപ്പെടുത്തി എന്നാരോപിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധിച്ച സന്ധ്യ എന്ന സ്ത്രീയെ സമരത്തിനെതിരായ പ്രതീകമാക്കി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു.
2013ൽ സോളാർ സമരത്തിന്റെ ഭാഗമായി സി പി എം നടത്തിയിരുന്ന ഉപരോധത്തിൽ വഴി തടഞ്ഞതിന്റെ പേരിലാണ് സ്‌കൂട്ടർ യാത്രക്കാരിയായ സന്ധ്യ പ്രതികരിച്ചത്. സംഭവം ദൃശ്യമാദ്ധ്യമങ്ങളിലൂടെ വിവാദമായതോടെ സമരത്തിനിടെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അതോടെ, പ്രതിരോധത്തിലായ ഇടതുമുന്നണിക്ക് സമരം അവസാനിപ്പിക്കേണ്ടിയും വന്നു.
വഴിതടഞ്ഞുള്ള സിപിഎം സമരത്തെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഷാഫി ഇട്ട പോസ്റ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞുകൊത്തുന്നത്. 'പൊതുജനങ്ങളെ വഴി തടഞ്ഞുള്ള സമരത്തെ ചങ്കൂറ്റത്തോടെ എതിര്‍ത്ത ഈ സഹോദരിക്കു അഭിനന്ദങ്ങള്‍ ആശംസകള്‍' എന്നായിരുന്നു ഷാഫിയുടെ പോസ്റ്റ്. കോണ്‍ഗ്രസ് ഗതാഗതം തടസപ്പെടുത്തി നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച ജോജുവിന് സല്യൂട്ടില്ലേ എന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
അന്ന് സന്ധ്യയെ അഭിനന്ദിച്ച അതേ പാർട്ടി തന്നെയാണ് ഇന്ന് കൊച്ചിയിൽ റോഡ് ഉപരോധിച്ചതെന്നതും ചർച്ചയായി. അതേസമയം, ജോജു മദ്യപിച്ചിരുന്നുവെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണവും പൊളിഞ്ഞു. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ജോജു മദ്യലഹരിയിലാണ് സമരക്കാര്‍ക്കെതിരേ തിരിഞ്ഞതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.