തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ നൈനിറ്റാളിലെ വീടിനു നേരെ നടന്ന ആക്രമണം അപലപിക്കപ്പെടേണ്ടതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ സൺറൈസ് ഓവർ അയോദ്ധ്യ എന്ന പുസ്തകത്തിൽ ഹിന്ദുത്വ ഭീകരതയെ കുറിച്ച് നടത്തിയിട്ടുള്ള പരാമർശങ്ങൾ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതാണ് ഈ ആക്രമണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
ഹിന്ദു എന്നത് സഹിഷ്ണുതയുടെയും എല്ലാറ്റിനെയും സ്വാംശീകരിക്കുന്നതും ആയ സമാധാനത്തിന്റെ മതമാണ്. എന്നാൽ ഹിന്ദുത്വ എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണ്. ഞാൻ എപ്പോഴും പറയാറുള്ളത് പോലെ ഹിന്ദുവും ഹിന്ദുത്വവും തമ്മിൽ കടലും കടലാടിയുമെന്ന പോലെ വ്യത്യാസമുണ്ട്.
ഹിന്ദുത്വമെന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം വെറുപ്പിന്റെയും അക്രമത്തിന്റെയുമാണ്. അതേ നയം തന്നെയാണ് മറ്റു ഭീകരസംഘടനകൾ പിന്തുടരുന്നതും. സൽമാൻ ഖുർഷിദ് തന്റെ പുസ്തകത്തിൽ എഴുതിയിട്ടുള്ളത് വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ചാണ്. ഇന്നത്തെ സംഭവം സൽമാൻ ഖുർഷിദിന്റെ വാദത്തെ അക്ഷരംപ്രതി ശരി വയ്ക്കുന്നതാണെന്ന് സതീശന്‍ പറഞ്ഞു.