തിരുവനന്തപുരം: ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസാണ് പിൻവലിക്കുന്നത്. അപേക്ഷ ഫയലിൽ സ്വീകരിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി, കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു.
എന്നാൽ ഇതിനെതിരെ ബിജെപി തടസ്സഹർജി നൽകി. കേസ് ജനുവരി ഒന്നിന് കോടതി പരിഗണിക്കും. സിപിഎം -ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായ കേസാണ് ഇത്. ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്. 2017 ജൂലായിലാണ് സംഭവം ഉണ്ടായത്.
സിപിഎം നേതാവും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ പി ബിനു, എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ.