തിരുവനന്തപുരം: പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് 'ഹലാലു 'മായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചു.
വി. മുരളീധരന്റെ കുറിപ്പ്...
പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയൻ്റെ തന്ത്രം പഴകിത്തേഞ്ഞതാണ്. കേരളത്തിലെ പോലീസ് വകുപ്പിൻ്റെ പരാജയത്തെക്കുറിച്ചുള്ള മാധ്യമ ചർച്ചകൾ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ഇന്ന് 'ഹലാലു 'മായി ഇറങ്ങിയിരിക്കുന്നത്.
ന്യൂനപക്ഷത്തിൻ്റെ സംരക്ഷകനെന്ന് അവകാശപ്പെടുന്നയാൾ രാജ്യത്ത് നിരോധിച്ചിട്ടുള്ള 'മുത്തലാഖിന്' കുട പിടിച്ച പോലീസിനെക്കുറിച്ച് മിണ്ടാത്തതെന്ത് ? അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പോലീസുകാരനെതിരെ കേസെടുക്കാത്തതെന്ത് ?
ഹലാൽ വിവാദമല്ല, ഇപ്പോഴും മുത്തലാഖ് നടക്കുന്നു എന്നതാണ് കേരളത്തിന് ആക്ഷേപകരം. അതെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ മൗനമാണ് നാടിന് അപമാനം. സ്വയം പ്രതിക്കൂട്ടിലാവുമ്പോൾ സംഘപരിവാറിൻ്റെ നെഞ്ചത്തു കയറുന്ന കമ്മ്യൂണിസ്റ്റ് നാടകം കേരളം മനസിലാക്കിക്കഴിഞ്ഞതാണ്.