തിരുവനന്തപുരം: സന്ദീപിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സന്ദീപിന്റെ അരുകൊല ആസൂത്രിതമാണ്. ആര്‍എസ്എസ് ബിജെപി സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളത്. കൊലപാതക ഗൂഢാലോചന കണ്ടെത്തണം. അതിനായി ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആർഎസ്എസുകാർ സിപിഎമ്മുകാരെ കൊലപ്പെടുത്തുന്നത് അവസാനിക്കുന്നില്ലെന്നു കോടിയേരി പറഞ്ഞു. 2016ന് ശേഷം 20 സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. 15 പേരെ കൊലപ്പെടുത്തിയത് ബിജെപിയും ആർഎസ്എസുമാണ്. കൊല നടത്തി സിപിഎമ്മിനെ അവസാനിപ്പിക്കാനാകില്ല. കൊലയ്ക്കു പകരം കൊല എന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ലെന്നും കോടിയേരി പറഞ്ഞു.
അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്നും കോടിയേരി പറഞ്ഞു. സർക്കാർ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.