മഹാകവി പാലാ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും പലരും "സംഘി "യാക്കിയേനേയെന്ന് ഡോ. സിറിയക് തോമസ്

New Update

publive-image

ഇവിടെ പിറക്കുന്ന കാട്ടുപൂവിനുമുണ്ടൊരു സൗന്ദര്യവും സുഗന്ധവുമെന്നും ഇവിടുത്തെ കാട്ടുകല്ലുകൾക്കു പോലുമുണ്ടൊരു സനാതന ചൈതന്യവുമെന്നു പാടിയ മഹാകവി പാലാ നാരായണൻ നായർ ഇന്നാണു ജീവിച്ചിരുന്നതെങ്കിൽ അദ്ദേഹത്തേയും പലരും "സംഘി "യാക്കി മുദ്രകുത്തിയേനെ എന്ന് ഡോ.സിറിയക് തോമസ്. പലരുടെയും മനസ്സ് ഇന്ന് ഇത്തരം സങ്കുചിത ചിന്തകളുടെ ഇരിപ്പിടങ്ങളാണ്.

Advertisment

ലാളിത്യവും വിനയവുമാണ് മറ്റ് കവികളില്‍ നിന്ന് മഹാകവി പാലാ നാരായണന്‍ നായരെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം തുടർന്നു. നാലോ അഞ്ചോ കവിതകള്‍ എഴുതുമ്പോഴേ പലർക്കും ഇന്ന് ധാർഷ്ട്യമാണ്. പൊതുസ്ഥലത്ത് പോലും ഇത്തരം ധാര്‍ഷ്ട്യം കാണിക്കുന്ന കവികളെ നമ്മൾ കാണുന്നു. ഇതൊക്കെ വച്ചുനോക്കുമ്പോള്‍ മഹാകവി ലാളിത്യത്തിലും വിനയത്തിലും നിറഞ്ഞ മഹാനായിരുന്നുവെന്നു തിരിച്ചറിയുകയാണെന്നും സിറിയക് തോമസ് തുടര്‍ന്നു.

മഹാകവി പാലാ നാരായണന്‍ നായരുടെ 111-ാം ജന്‍മദിനത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി സംഘടിപ്പിച്ച ''പാലായ്ക്ക് നൂറ്റിപ്പതിനൊന്ന്'' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തിയുണര്‍ത്തുന്ന ആത്മീയ സത്തയായിരുന്നു കേരളത്തില്‍ മഹാകവി പാലാ കണ്ടത്. ദേശീയതയായിരുന്നു പാലാകവിതകളുടെ മുഖമുദ്രയെന്നും ഡോ. സിറിയക് ചൂണ്ടിക്കാട്ടി.

ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ചെയര്‍മാന്‍ ഡോ. എന്‍.സി. ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 69 വര്‍ഷം മലയാള അധ്യാപകനായി സേവനം ചെയ്ത പ്രൊഫ. സി.ജെ. സെബാസ്റ്റ്യന് ഡി.ജി.പി. ഡോ. ബി. സന്ധ്യ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. ഭാഷാചാര്യ പുരസ്‌കാരവും പ്രൊഫ. സി.ജെ. സെബാസ്റ്റ്യന് സമര്‍പ്പിച്ചു.

മഹാകവിയുടെ പേരില്‍ ആദ്യമായി അവാര്‍ഡ് ഏര്‍പ്പെടുത്തിയ കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി. കാപ്പനെയും സമ്മേളനത്തില്‍ ആദരിച്ചു. പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ഏ.കെ. ചന്ദ്രമോഹന്‍, അഡ്വ. എ.എസ്. തോമസ്, അഡ്വ. ഇടനാട് സോമശേഖരന്‍ നായര്‍, ജയ്ദീപ് പാറയ്ക്കല്‍, മദനമോഹനന്‍, വിജയകുമാര്‍ തിരുവോണം, അനഘ ജെ. കോലത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Advertisment