/sathyam/media/post_attachments/vXCrEhZNfZGru3MB6BCA.jpg)
കൊല്ലം: മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആര്‍.എസ്. ഉണ്ണിയുടെ ചെറുമക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പൊലീസാണ് കേസെടുത്തത്.
പ്രേമചന്ദ്രൻ പ്രസിഡന്റായ സംഘടനയുടെ പേരിൽ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. പ്രേമചന്ദ്രൻ കേസിലെ രണ്ടാം പ്രതിയാണ്. ആർ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. മറ്റു രണ്ട് പ്രതികളും ആര്‍.എസ്.പി. പ്രാദേശിക നേതാക്കളാണ്.
ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആര്‍.എസ്. ഉണ്ണിയുടെ കുടുംബവീടും സമീപമുള്ള 11 സെന്റ് സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കൃത്യമായ രേഖകള്‍ കാണിച്ചിട്ട് പോലും കെ.പി. ഉണ്ണികൃഷ്ണന്‍ സംഘടനയുടെ ആസ്ഥാനം അവിടെനിന്നും മാറ്റാന്‍ തയ്യാറായില്ലെന്നും വീട്ടിലേക്ക് കയറ്റിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിര്‍ന്ന ആര്‍എസ്പി നേതാക്കള്‍ പ്രശ്നപരിഹാരത്തിന് സഹായിച്ചില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ആര്‍ എസ് ഉണ്ണിയുടെ മരണ ശേഷം വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്നിരുന്ന വീട് സംരക്ഷിച്ചത് താനാണെന്ന് കെ പി ഉണ്ണികൃഷ്ണന്‍ പറയുന്നു.
പരാതിക്കാരായ സഹോദരിമാര്‍ക്ക് അനുകൂലമായാണ് ഇടപെട്ടതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും വ്യക്തമാക്കി.