പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നടിയെ അക്രമിച്ച കേസ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ കുടുംബസമേതമുള്ള ഫോട്ടോ കവര്‍പേജായി നല്‍കിയ 'വനിത' മാസികയുടെ പുതിയ ലക്കത്തെകുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.
വനിതയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. എന്നാല്‍ വനിതയുടെ കവര്‍പേജായി ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രമെത്തുമെന്ന് 2017ല്‍ തന്നെ ഒരാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവചിച്ചിരുന്നു. ബിനുരാജ് എന്നയാളുടെ ആ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്...
രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കാണാന്‍ സാധ്യതയുള്ളത് കവര്‍ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും , ഒപ്പം ചിലപ്പോള്‍ മീനാക്ഷിയും ഉണ്ടാകും. ‘ ആ അഗ്‌നിപരീക്ഷ ഞങ്ങള്‍ അതിജീവിച്ചു’ എന്നായിരിക്കും തലക്കെട്ട്.
ആരോടും പരാതിയില്ല, ആരോടും വിദ്വേഷവുമില്ല. എല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുന്നു. ചിലപ്പോള്‍ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേരുള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിയ്ക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങള്‍ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നിറഞ്ഞ് നന്ദി.
ഇപ്പോള്‍ എന്റെ ശ്രദ്ധ മുഴുവന്‍ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോള്‍ സിനിമയെക്കുറിച്ച് ആലോചിക്കാം. ഇപ്പോള്‍ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടല്‍ കൂടി തുറക്കുന്നുണ്ട്. ദിലീപ് പറഞ്ഞു നിര്‍ത്തി. അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മുറ്റത്തെ തുളസിത്തറയില്‍ കാവ്യ തെളിയിച്ച ചെരാത് കെട്ടിരുന്നില്ല.