Advertisment

'ഗുണ്ടാ പ്രവർത്തനവും കൊലപാതകവും നടത്തിയാൽ പരിപൂർണ്ണ സംരക്ഷണമാണ് സുധാകരനിസത്തിന്റെ പ്രത്യേകത; നിഖിൽ പൈലിയെ പോലെ കോട്ടയത്തെ ഈ കൊലയാളിയെ കൂടി കോൺഗ്രസ്സ് മെമ്പർഷിപ്പ് കൊടുത്തു സെമി കേഡറായി പ്രഖ്യാപിക്കണം'!-എ.എ. റഹീം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്ന് വിളിച്ച് കൂവുന്ന കോൺഗ്രസ് നേതാക്കൾ ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അമ്മയുടെയും കണ്ണുനീർ കാണണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹീം കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്...

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്നാണ് വി ഡി സതീശൻ മുതൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വരെ ഇന്ന് വിളിച്ചു കൂവുന്നത്.കോട്ടയത്ത് ഗുണ്ടാ തലവൻ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ അമ്മയുടെ ദൃശ്യങ്ങളാണ് വൈകാരികമായി ഇവരൊക്കെയും ഉപയോഗിച്ച് കണ്ടത്.ഗുണ്ടാ സംഘങ്ങളെ നിയമം ഉപയോഗിച്ച് നമുക്ക് നേരിടാം.ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കുന്നുമുണ്ട്.

പക്ഷേ ആശങ്ക പ്രകടിപ്പിച്ച ഖദറിട്ട സാറന്മാരോട് ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തണമെന്നുണ്ട്.

ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കൊലപ്പെടുത്തിയ ധീരജിന്റെ അമ്മയുടെയും കണ്ണുനീർ തോർന്നിട്ടില്ല.ആ അമ്മയുടെ കണ്ണുനീർ കാണാൻ ഈ കണ്ണുകൾക്കുള്ള തിമിരബാധ എന്ന് മാറും?

ക്രിമിനൽ ഗുണ്ടാ സംഘങ്ങൾ യഥാർത്ഥത്തിൽ ശ്രീ കുമ്പക്കുടി സുധാകരന്റെ രാഷ്ട്രീയ ക്രിമിനൽ സംഘത്തെപ്പോലെയോ,അതിനേക്കാൾ അപകടകരമായതോ ആയ ക്രിമിനൽ ആശയമാണ് സുധാകരനിസം മുന്നോട്ട് വയ്ക്കുന്നത്. സുധാകരന്റെ തിയറി പ്രകാരം കോട്ടയം സംഭവത്തെ എങ്ങനെയാണ് നിങ്ങൾക്ക് കുറ്റം പറയാനാവുക?സുധാകരൻ പറയുന്നത് 'ഇരന്നു വാങ്ങിയതാണ് ധീരജിന്റെ രക്തസാക്ഷിത്വം' എന്നാണ്.

കൊന്നവരെ നഗ്നമായി ന്യായീകരിക്കുന്നു. അവർക്ക് നിയമ സഹായം ചെയ്യാൻ കോൺഗ്രസ്സ് തീരുമാനിക്കുന്നു. കൊലയാളികളെ സംഘടനയിൽ നിന്നും പുറത്താക്കാൻ യൂത്ത് കോൺഗ്രസ്സോ, കോൺഗ്രസ്സോ തയ്യാറാകുന്നുമില്ല. ഗുണ്ടാ പ്രവർത്തനവും കൊലപാതകവും നടത്തിയാൽ പരിപൂർണ്ണ സംരക്ഷണമാണ് സുധാകരനിസത്തിന്റെ പ്രത്യേകത.

അപ്പോൾ നിഖിൽ പൈലിയെ പോലെ കോട്ടയത്തെ ഈ കൊലയാളിയെ കൂടി കോൺഗ്രസ്സ് മെമ്പർഷിപ്പ് കൊടുത്തു സെമി കേഡറായി പ്രഖ്യാപിക്കണം.കാല് വെട്ടിയെടുത്ത ഒട്ടകം രാജേഷിനെ ഖദർ ഉടുപ്പിച്ചിറക്കിയാൽ നല്ല സെമി കേഡർ മുതലായിരിക്കും. സുധാകരനും കോൺഗ്രസ്സും പറയുന്നത്,ആയുധമെടുക്കാം,കൊല്ലാം,കൊല്ലപ്പെട്ട ഇരകളെ കുറിച്ചു എന്ത് ക്രൂരമായ കാര്യവും ആരോപിക്കാം...എന്നാണ് .

ഒട്ടകം രാജേഷും കോട്ടയത്തെ ഈ ക്രിമിനലും സുധാകരന്റെ നിഖിൽ പൈലിമാരും തമ്മിലുള്ള വെത്യാസം എന്താണ്?? 'ആയുധമെടുക്കാം കൊന്നു തള്ളാം'....ഗുണ്ടാവൽക്കരിക്കപ്പെട്ട കോൺഗ്രസ്സിന്റെ പുതിയ

ടാഗ് ലൈൻ ഇതാണ്. പണ്ടൊരിക്കൽ,മട്ടന്നൂർ ടൗണിൽ ശ്രീ സുധാകരൻ നടത്തിയ പ്രസംഗമുണ്ട്.

"ഞാനൊരുത്തനെ കൊന്നിട്ടാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്."സിപിഐഎം പ്രവർത്തകനായ നാല്പാടി വാസുവിനെ ക്രൂരമായി വെടിവച്ചു കൊന്നിട്ട് വരുന്ന വഴിയിൽ നടത്തിയ ആ പ്രസംഗം ആരും മറക്കില്ല. തന്റെ പേരക്കുട്ടിയുടെ പ്രായം പോലുമില്ലാത്ത ഒരു കുഞ്ഞിനെ ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കഴിഞ്ഞ ദിവസം ക്രൂരമായി കൊന്നപ്പോൾ,"ഇരന്നു വാങ്ങിയതാണ് ഈ മരണം" എന്ന് ആക്രോശിച്ചു അദ്ദേഹം.

ഇന്നലെ കോട്ടയത്തു കൊല നടത്തിയ ഗുണ്ടാസംഘത്തലവൻ സ്റ്റേഷനിൽ പോയി പറഞ്ഞത് ,"ഞാൻ ഒരുത്തനെ കൊന്നുവെന്നാണ്". മട്ടന്നൂരിൽ സുധാകരനിൽ നിന്നും കേട്ട അതേ ശബ്ദം. ധീരജിന്റെ കൊലപാതകത്തിൽ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം തുടർന്നുവരുന്ന സമീപനവും ഗുണ്ടാ സംഘങ്ങളുടെ സ്വരവും രീതിയും തമ്മിൽ ഒരു വ്യത്യാസവുമില്ല.ശ്രീ സുധാകരന്റെയും ചില ഗുണ്ടാ തലവന്മാരുടേയും സ്വരവും രീതിയും പോലും സാമ്യമുള്ളതാണ്.

ഏതായാലും കൊലപാതകത്തെ അപലപിക്കാനും അമ്മയുടെ കണ്ണുനീർ കാണാനും കോൺഗ്രസ്സ്,യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് കാഴ്ച്ച തിരിച്ചു കിട്ടിയ സ്ഥിതിയ്ക്ക് ധീരജിന്റെ അമ്മയെ കൂടി ഒന്ന് ഓർത്തേയ്ക്ക്. ക്രമസമാധാനം, പൗരന്റെ ജീവൻ,സമാധാനം എന്നെല്ലാം വീണ്ടും കോൺഗ്രസ്സ് സ്നേഹിതർ പറഞ്ഞു തുടങ്ങിയതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.

Advertisment