തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.
അവശ്യ സര്‍വീസുകള്‍ മാത്രമാകും അനുവദിക്കുക. സ്‌കൂളുകള്‍ പൂര്‍ണ്ണമായും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ളവര്‍ക്കായിരുന്നു 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നത്.
രാത്രികാല കര്‍ഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു. കോളേജുകള്‍ തത്കാലം അടയ്‌ക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും. അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ.