തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കടുത്തഭാഷയിൽ പിണറായി വിജയനെ വിമർശിച്ചുകൊണ്ടുള്ള കത്ത് ട്വിറ്ററിലാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും പാര്‍ട്ടി സമ്മേളനങ്ങളാണ് അതിന് കാരണമെന്നും സുധാകരന്‍ കത്തില്‍ പറയുന്നു.
കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
കാബിനറ്റ് മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയന്‍, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന്‍ തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.
അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.
കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്‍ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.
എല്ലാത്തിനും ‘‘കാരണഭൂതനായ’’ അങ്ങ് എ.കെ.ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘‘അമേരിക്കയിൽ’’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.