കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ ജാമ്യ കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്. ബിഷപ്പിന് ബാലചന്ദ്രകുമാറിനെ അറിയില്ല. ദിലീപുമായും ബന്ധമില്ല. ബിഷപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രൂപതാ വക്താവ് മോണ്‍. ജി. ക്രിസ്തുദാസ് അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുവിപ്പിച്ചു എന്ന് അവകാശപ്പെട്ട് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടുവെന്നാണ് ദിലിപ് ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നത്.
ബിഷപ്പ് ഇടപെട്ടാൽ കേസിൽ ശരിയായ അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കാമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ബിഷപ്പിനെ ഇടപെടുത്തിയതിനാൽ പണം വേണമെന്നായിരുന്നു ആവശ്യം. ഇത് നിരസിച്ചതോടെ ശത്രുതയായി. പിന്നാലെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നെ സിനിമയുമായി സഹകരിക്കണമെന്നായിരുന്നു ആവശ്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.