ചെരുപ്പുകളോട് അതിയായ ഭ്രമം, ശേഖരം 400 ജോഡി! തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം വിനിയോഗിച്ചത് ചെരുപ്പുകള്‍ വാങ്ങാനും ആഡംബര ഹോട്ടലിലെ താമസത്തിനും; സ്ത്രീകളെ ഫോണില്‍ ശല്യം ചെയ്യുന്നതും പതിവ്; ഒടുവില്‍ ബെന്നിയെ കുടുക്കിയത് വനിതാ പൊലീസിനെ ഉപയോഗിച്ച് തന്ത്രപൂര്‍വം പാലായിലേക്ക് വിളിച്ചുവരുത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണീച്ചറുകളും നൽകാമെന്ന്‌ വാഗ്ദാനംനൽകി സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി ലക്ഷങ്ങൾതട്ടിയ വയനാട്‌ സ്വദേശി പിടിയിൽ. പെരിയ മുക്കത്ത് ബെന്നി ബേബി(43)യെയാണ് പാലാ പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌.

Advertisment

പുരുഷന്മാര്‍ വിളിച്ചാല്‍ സംസാരിക്കാതെ ഫോണ്‍കട്ട് ചെയ്യുന്നയാളെ വനിതാ പൊലീസുകാര്‍ ചാറ്റ് ചെയ്താണ് വലയിലാക്കിയതെന്ന് പാലാ പൊലീസ് പറഞ്ഞു. ആറു മാസമായി പാലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നിരവധി വീടുകളില്‍ നിന്നും ഇയാള്‍ തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് അഡ്വാന്‍സ് തുക കൈപ്പറ്റിയിരുന്നു.

പാലായിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഏതാനും മാസങ്ങളായി പലയിടങ്ങളിലായി തട്ടിപ്പ് തുടരുകയായിരുന്നു.

ചെരുപ്പുകളോട് അമിത ഭ്രമമുളളയാളാണ് അറസ്റ്റിലായ ബെന്നിയെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ഹോട്ടലുകളിലെ താമസത്തിനും ചെരുപ്പുകള്‍ വാങ്ങാനുമാണ് പ്രതി ഉപയോ​ഗിച്ചതെന്ന് പാലാ പൊലീസ് പറഞ്ഞു. ഇയാളുടെ ലോഡ്ജ് മുറിയില്‍നിന്ന് 400 ജോഡി ചെരിപ്പുകളാണ് കണ്ടെടുത്തത്.

വീടുകളിൽ സ്ത്രീകൾ മാത്രമുള്ള സമയത്തെത്തിയായിരുന്നു കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്. 2000 രൂപയും അതിൽ താഴെയുമുള്ള തുകകളാണ്‌ അഡ്വാൻസായി വാങ്ങിയിരുന്നത്‌. അതിനാൽ തട്ടിപ്പിന്‌ ഇരയായവരിൽ ഭൂരിഭാഗവും പരാതിപ്പെട്ടിരുന്നില്ല.

തട്ടിപ്പിനായി വീടുകളിലെത്തുന്ന പ്രതി വീട്ടിലെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകളും കൈക്കലാക്കിയിരുന്നു. പിന്നീട് ഈ നമ്പറുകളിലേക്ക് വിളിച്ച് ശല്യംചെയ്യുന്നതും പതിവായി. തുടര്‍ന്നാണ് സ്‌റ്റേഷനിലെ വനിതാപോലീസുകാര്‍ പ്രതിയോട് തന്ത്രപരമായി ചാറ്റ് ചെയ്‌സൗഹൃദത്തിലായത്. കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ച് പാലായിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

മുന്‍ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരേ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനും വനിതാ ജഡ്ജിയെ ഫോണില്‍വിളിച്ച് അശ്ലീലം പറഞ്ഞതിനും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. ബെന്നിക്കെതിരേ സംസ്ഥാനത്ത് പലയിടത്തും സമാന കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്.

പാലാ ഡിവൈ.എസ്.പി: ഷാജു ജോസിന്റെ നിര്‍ദേശത്തില്‍ പാലാ എസ്.എച്ച്.ഒ: കെ.പി തോംസണ്‍, എസ്.ഐ: എം.ഡി. അഭിലാഷ്, എ.എസ്.ഐ: ബിജു കെ.തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുമോള്‍, ഷെറിന്‍ സ്റ്റീഫന്‍, ഹരികുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisment