തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഈ ചര്‍ച്ച തുടങ്ങിവച്ചത്. പഴ്‌സണല്‍ സ്റ്റാഫുകളുടെ പെന്‍ഷന്‍ അനാവശ്യമാണെന്ന നിലപാടിലാണ് ഗവര്‍ണര്‍. ഈ സാഹചര്യത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ്...
പ്രസക്തമല്ലാത്ത വിഷയങ്ങളിൽ വിവാദങ്ങൾ സൃഷ്ടിച്ച് അതിൽ അഭിരമിക്കുന്ന രീതിയോട് മലയാളിക്ക് ഏറെ പഥ്യമാണ് എന്ന് പലരും ആക്ഷേപിക്കാറുണ്ട് . ഇത് ശരിയാണെന്ന് സൂചിപ്പിക്കുന്ന വിവാദമാണ് പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ളത്. അതിലേക്ക് വരുന്നതിനു മുൻപ് മറ്റൊരു കാര്യം സൂചിപ്പിക്കട്ടെ.
രാഷ്ട്രീയം ഉള്ളവർക്ക് ജോലിലഭിക്കാൻ പാടില്ല,ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ എന്തുകൊണ്ടും ജോലിക്ക് അയോഗ്യരാണ് ..... ഇത്തരത്തിലുള്ള അറുപിന്തിരിപ്പൻ രാഷ്ട്രീയ വാദങ്ങളാണ് മാധ്യമങ്ങളിൽ നിറയുന്നത്.ബഹുകക്ഷി സംവിധാനത്തെ മുൻനിർത്തിയുള്ള പാർലമെൻററി ജനാധിപത്യം ആണ് നമ്മുടെ ഭരണഘടന അംഗീകരിച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പിൽ വിജയിച്ചവർ സർക്കാർ രൂപീകരിക്കും അവരുടെ നയങ്ങൾ നടപ്പിലാക്കാൻ മന്ത്രിസഭയും അനുബന്ധ സംവിധാനങ്ങളും ഉണ്ടാകും.
മന്ത്രിമാർക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങൾ ആണുള്ളത്.അത് നിർവഹിക്കാൻ അവർക്ക് സഹായികൾ ഉണ്ടാവും.അതിൽ നിശ്ചിത ശതമാനം പ്രത്യേക കാലയളവിലേക്ക് നിയമിക്കപ്പെടുന്നവരാണ്.അവർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണം.അവർ ഒരു രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിച്ചു എന്നത് അയോഗ്യതയായി കാണുന്നതാണ് ഹിമാലയൻ മണ്ടത്തരം.രാഷ്ട്രീയ പാർട്ടി നേതാക്കൾ അല്ലെ ലോകത്തിലെ ഒട്ടുമിക്കവാറും ഭരണകർത്താക്കൾ?
ഏറ്റവും ശക്തമായ ജനാധിപത്യമെന്ന് നമ്മുടെ മാധ്യമ വിശാരഥൻമാർ വിശേഷിപ്പിക്കുന്ന അമേരിക്കയിൽ "Spoil System" എന്ന ഒരു സംവിധാനം തന്നെ ഉണ്ടായിരുന്നു.പുതിയ പ്രസിഡൻറ് അധികാരത്തിലേറുമ്പോൾ ആയിരക്കണക്കിന് ഭരണകക്ഷിക്കാർ മർമപ്രധാന സർക്കാർ തസ്തികകളിൽ അവരോധിക്കപ്പെടും. കുറച്ചു മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും അതിപ്പോഴും തുടരുന്നുണ്ട്.
പഴ്സണൽ സ്റ്റാഫ് എന്നത് കേരളത്തിൽ മാത്രമുള്ള എന്തോ സംവിധാനമാണെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്.ഒന്നും കിട്ടാത്തതുകൊണ്ട് ചില മാധ്യമങ്ങൾ നൽകിയ "തിരിച്ചറിവുകൾ" ഗവർണർ പറയുന്നു എന്നേയുള്ളൂ.
കേന്ദ്രസർക്കാറിൽ നൂറുകണക്കിന് ആളുകളാണ് രാഷ്ട്രീയ നിയമനങ്ങൾ നേടുന്നത്. കൺസൾട്ടന്റസും ഉപദേശകരുമായി വന്നിട്ടുള്ളവർ തന്നെ ആയിരത്തിലേറെയാണ്. ഏറ്റവും കൂടുതൽ ദുരുപയോഗത്തിന് വിധേയമാകുന്ന പദവിയാണ് ഗവർണർ സ്ഥാനം എന്ന് സർക്കാരിയ കമ്മീഷൻ ഉൾപ്പെടെയുള്ള സമിതികൾ തെളിച്ചു പറഞ്ഞിട്ടുണ്ട്.
കേവലം ആചാരപരമായ അനുഷ്ഠാനങ്ങൾ മാത്രം നിർവഹിക്കാനുള്ള നമ്മുടെ ഗവർണർക്ക് വേണ്ടിയുള്ള സഹായികളുടെ എണ്ണം 159! സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ 35 പേർ . കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ 623, ഇപ്പോഴത്തെ സർക്കാരിൽ 478. ഇനി എന്തെങ്കിലും കൂടുതൽ പറയേണ്ടതുണ്ടോ? വിവാദക്കാർക്ക് നല്ല നമസ്കാരം.