പ്രായമായെന്ന് കരുതി വെറുതെ വീട്ടിലിരിക്കണമോയെന്ന് കെ.വി. തോമസിന്റെ മകന്‍; സോണിയാ ഗാന്ധിക്കും, കെ. സുധാകരനും തന്റെ പിതാവിന്റെ അതേ പ്രായമാണെന്നും, ഉമ്മന്‍ചാണ്ടിക്ക് അതിലും കൂടുതലാണെന്നും ബിജു തോമസ്; ജെബി മേത്തറിന് ഇത്രയധികം സ്ഥാനങ്ങള്‍ താങ്ങാനാകുമോയെന്നും ചോദ്യം; പ്രതികരിച്ച് കെ.വി. തോമസും രംഗത്ത്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് പ്രമുഖ നേതാവ് കെ.വി. തോമസിന്റെ മകന്‍ ബിജു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് കാരണം നേതൃദാരിദ്ര്യമാണെന്ന് മാധ്യമങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ വിശ്വസിച്ചിട്ടില്ലെന്നും, എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്...

നേതൃ ദാരിദ്ര്യമുള്ള കോൺഗ്രസ്സ്!

കുറച്ച് നാളായി കോൺഗ്രസ്സ്, ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്. ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്. ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ്‌ തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താൻ കഴിഞ്ഞു.

ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോള്‍, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണോ എന്ന്‌ സംശയം.

ഉദാഹരണത്തിന് ഇന്നത്തെ രാജ്യ സഭാ സ്ഥാനാര്‍ത്ഥി. ജെബി മേത്തര്‍, സംസ്ഥാന കോൺഗ്രസ്സ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന്‌ മുമ്പ്‌ അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പ്രായം നാല്‍പത്തിനാല്‌. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട്‌ താങ്ങാനാവുമോ ...

പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്റ് എംപിയാണ്, വര്‍ക്കിങ്‌ പ്രസിഡന്റുമാരും, എംപിയോ, എംഎല്‍എയോ ആണ്‌. ഇതിനൊക്കെ കാരണം കോൺഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.
ഈക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ് ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു.

കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്. സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചു, അതിന്‌ വേണ്ടി പ്രവർത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല.

അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവർ ഞങ്ങൾ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോൺഗ്രസിനെ രക്ഷിക്കാന്‍നായിരുന്നു.

അങ്ങെനെയാണങ്കിൽ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ പ്രായമാണ്, ഉമ്മന്‍ ചാണ്ടിക്ക് അതിലും കൂടുതലാണ്‌. പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്ക്കാരം. സമൂഹത്തിന്‌ ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.

ബിജു തോമസിന്റെ കുറിപ്പിന്  പിന്നാലെ മകനെ കയ്യൊഴിഞ്ഞ് കെ.വി തോമസും രംഗത്ത് വന്നു. മകന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും തന്റെ നിലപാടല്ലെന്നും കെവി തോമസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

കെ.വി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്. അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല. എന്റെ വീട്ടില്‍ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്, അത് ഞാൻ ബഹുമാനിക്കുന്നു.

പക്ഷെ ഞാൻ എന്നും വിധേയനായ കോൺഗ്രസ്സ് പ്രവര്‍ത്തകനായിരിക്കും. എന്റെ മൂന് മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ബിജു ദുബായില്‍ ബാങ്ക് ഡയറക്റാണ്, രേഖ സ്വന്തമായി ബിസിനസ്സ് ചെയുന്നു, ഇളയ മകന്‍ ജോ ഡോക്ടറാണ്.

Advertisment