കെ റെയിൽ പദ്ധതിയുടെ ഭാഗമായി സർവേക്കല്ലുകൾ ഇടുന്ന നടപടി സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. സംസ്ഥാനത്തോട്ടാകെയായി പദ്ധതിക്കെതിരെ പല പ്രതിഷേധങ്ങളാണ് ഉയരുന്നത്. പദ്ധതിയെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തുന്നു.
നേരത്തെ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയതിന് സംവിധാകയനായ ഒമർ ലുലുവിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാലിപ്പോൾ വിഷയത്തെ സംബന്ധിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഒമർ ലുലു.
നമ്മുടേത് എന്നു പറയുന്ന ഭൂമി പോലും സർക്കാരിന്റെയാണെന്നും നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിനു വേണ്ടി സില്‍വർ ലൈനിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ഒമർ പറയുന്നു.
ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു പത്ത് മിനിറ്റ് മുൻപേ എത്തിയിരുന്നെങ്കിൽ.
ലോകത്ത് ഏറ്റവും വിലപിടിച്ച വസ്തു സമയം ആണ് നഷ്ട്ടപ്പെട്ട സമയം ഒരിക്കലും നമ്മുക്ക് തിരിച്ച് കിട്ടുകയില്ല.നമ്മൾ ഇപ്പോൾ അനുഭവിച്ച് കൊണ്ട് ഇരിക്കുന്ന റോഡും റെയിലും വിമാനത്താവളവും എല്ലാം ഇത് പോലെ പല ആളുകളുടെയും സ്ഥലമാണ്.യഥാർത്ഥത്തിൽ നമ്മുടെ എന്ന് പറയുന്ന ഭൂമി പോലും സർക്കാറിന്റെ ആണ് അത് കൊണ്ടാണ് വർഷാവർഷം നമ്മൾ ലാന്റ് ടാക്സ് അടയ്ക്കുന്നത്.നാടിന്റെ നന്മയെ കരുതി നമ്മുടെ സമയത്തിന് വേണ്ടി എല്ലാവരും ഒത്ത് ഒരുമിച്ച് പ്രവർത്തിക്കാം.
ഇനി എനിക്ക് നഷ്ടപ്പെടുമ്പോൾ ആണ് വേദന അറിയൂ എന്ന് പറയുന്നവരോട് നെടുമ്പാശേരി വിമാനതാവളത്തിന് ഞങ്ങളുടെ സ്ഥലവും നഷ്ടപ്പെട്ടതാ, അതും അന്ന് ഭൂമിക്ക് തീരെ വിലയിലാതിരുന്ന സമയത്ത്.പക്ഷേ ഇന്ന് നോക്കുന്ന നേരം നെടുമ്പാശ്ശേരി എയർപ്പോർട്ട് കൊണ്ട് ലാഭം മാത്രമേ ഉണ്ടായിട്ട് ഉള്ളൂ. കെ റെയിലിനായി അക്ഷമനായി കാത്തിരിക്കുന്നു.