/sathyam/media/post_attachments/7aofsdTrAyo50jK6D6dp.jpg)
തിരുവനന്തപുരം: കെ- റെയിൽ സമരക്കാരെ പരിഹസിക്കുന്നതിനിടെ തൻ്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞ കണക്കുകളിൽ വലിയ പൊരുത്തക്കേട്. കെ-റെയിൽ അലൈൻമെൻ്റ് വിഷയത്തിലെ വിവാദത്തിനിടെ തനിക്ക് വീട് അടക്കം അഞ്ചുകോടി രൂപയുടെ സ്വത്ത് ഉണ്ടെന്നും ആ തുക കരുണ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിന് നൽകുമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
കെ റെയിൽ പദ്ധതിക്കായി തൻ്റെ വീട് വിട്ടു നൽകുമെന്നും ഇതിൻ്റെ ആസ്തിയായി അഞ്ചു കോടി കിട്ടിയാൽ അതു വാങ്ങി കരുണ സൊസൈറ്റിക്ക് കൈമാറും എന്നായിരുന്നു സജി ചെറിയാൻ വ്യക്തമാക്കിയത്.
തൻ്റെ ആസ്തി അഞ്ചു കോടിയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാൻ പക്ഷേ തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിൽ പക്ഷേ കാണിച്ചിരിക്കുന്നത് ഇതിൻ്റെ പത്തിലൊന്ന് പോലുമില്ല. തനിക്കും ഭാര്യയ്ക്കും ചേർന്ന് വെറും 35,47,191.87 രൂപയുടെ ആസ്തി മാത്രമെ ഉള്ളൂവെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.
സത്യവാങ്മൂലത്തില്‍ ആസ്തിയെക്കുറിച്ച് പരാമര്‍ശിച്ച ഭാഗങ്ങള്‍ ചുവടെ
സജി ചെറിയാന് 25,06,140.87 രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 10,41,051 രൂപയുടെയും ആസ്തിയാണ് ആകെയുള്ളത്. 1,14,651 രൂപ കടവും സജി ചെറിയാനുണ്ട്. ആസ്തിയായി പറഞ്ഞിരിക്കുന്നതിൽ 26 ആർ സ്ഥലം പുരയിടമാണ്. ഇതടക്കം വീടിന് കാണിച്ചിരിക്കുന്ന നിലവിലെ കമ്പോള വില 28 ലക്ഷം മാത്രം. ഭാര്യയുടെ പേരിൽ 4, 41000 രൂപയുടെ കൃഷിഭൂമി ഉണ്ട്.
വെറും 8 ഗ്രാം സ്വർണം മാത്രമാണ് സജി ചെറിയാനുള്ളത്. ഭാര്യയ്ക്ക് 64 ഗ്രാം സ്വർണവും ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സജി ചെറിയാൻ്റെ കൈവശം ഉണ്ടായിരുന്നത് വെറും 3250 രൂപ മാത്രമായിരുന്നു. ഭാര്യയുടെ കൈവശമാകട്ടെ 2100 രൂപയും.
ഒന്നുകിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായതിനു ശേഷം സജി ചെറിയാൻ്റെ ആസ്തി വലിയ തോതിൽ വർധിച്ചു എന്നു വേണം കണക്കു കൂട്ടാൻ. എന്നാലും വെറും 10 മാസം കൊണ്ട് 35 ലക്ഷം രൂപയുടെ ആസ്തി 5 കോടി ആയതെങ്ങനെയെന്ന ചോദ്യവും ഉയരുകയാണ്.
അതല്ലെങ്കിൽ യഥാർത്ഥ സ്വത്ത് വിവരം മന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷനിൽ മറച്ചു വച്ചു. രണ്ടായാലും ഗൗരവതരം തന്നെ.