/sathyam/media/post_attachments/o8HRbSZW0rHJrthr0Sic.jpg)
തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടതുമുന്നണയിലേക്ക് ക്ഷണിച്ചത് തിരുത്തി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ലീഗ് ഇല്ലാതെയാണ് എല്‍.ഡി.എഫ് തുടര്‍ഭരണം നേടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
"മുസ്ലിംലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. ലീഗില്ലാതെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയതും തുടർഭരണം നേടിയതും. എൽഡിഎഫിന്റെ സീറ്റ് നില 91 ൽ നിന്നും 99 ആയി ഉയർന്നു. എൽഡിഎഫ് നയത്തിൽ ആകൃഷ്ടരായി കൂടുതൽ പേർ വരുന്നുണ്ട്. ഇതിൽ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തിൽ എൽഡിഎഫ് വിപുലീകരിക്കപ്പെടും. വർഗീയഭീകരതയ്ക്കും ബിജെപിയുടെ ദുർഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണ്''-എന്നായിരുന്നു ജയരാജന്റെ പ്രതികരണം.
ഇ.പി.ജയരാജൻ പറഞ്ഞതിൽ ആശയക്കുഴപ്പമില്ലെന്നു പിബി അംഗം എം.എ.ബേബി പറഞ്ഞു. എൽഡിഎഫ് അടിത്തറ ശക്തിപ്പെടുത്തുമെന്ന ഇ പി ജയരാജന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇ പി ജയരാജന്‍ പറഞ്ഞതില്‍ ആശയക്കുഴപ്പമില്ല. ഇക്കാര്യത്തില്‍ ഇ പി തന്നെ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. മറ്റു പാർടികളെയല്ല , പാർടികളിലെ ആളുകളെ എല്‍ഡിഎഫില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. യുഡിഎഫില്‍ ഘടകകക്ഷികള്‍ അസംതൃപ്തിയിലാണെന്ന കാര്യമാണ് ഇ പി ജയരാജൻ ചൂണ്ടിക്കാട്ടിയത്. അതില്‍ ഏതൊരു ആശയക്കുഴപ്പവുമില്ലെന്ന് ബേബി വ്യക്തമാക്കി.