തിരുവനന്തപുരം: സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് സാങ്കേതിക വിദ​ഗ്ധൻ അലോക് കുമാർ വർമ്മ. ക്ഷണക്കത്ത് അയക്കേണ്ടത് കെ റയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമ്മയുടെ നിലപാട്. പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാർ വർമ്മയുടെ നിലപാട്. ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയാറാക്കിയത്. ജോസഫ് സി. മാത്യുവിനു പകരം പരിസ്ഥിതി പ്രവർത്തകൻ ഡോ. ആർ. ശ്രീധറിനെ ഉൾപ്പെടുത്തി. ജോസഫ് സി. മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല.
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസൽ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഉൾപ്പെടുത്തി. 28ന് താജ് വിവാന്തയിലാണ് സംവാദം. സംവാദത്തിൽ പങ്കെടുക്കാമെന്ന് സമ്മതം അറിയിച്ചിരുന്നതായി ജോസഫ് സി. മാത്യു ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.
തനിക്ക് സർക്കാർ പിആർ നോട്ട് അയച്ചിരുന്നു. തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി പറയട്ടെയെന്നും ഒഴിവാക്കിയ വിവരം അറിയിക്കാൻ സർക്കാർ മാന്യത കാണിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവരേയും സംവാദത്തിൽ പങ്കെടുപ്പിക്കണമെന്ന് താനാണ് അഭ്യർത്ഥിച്ചതെന്നും ജോസഫ് സി മാത്യു വ്യക്തമാക്കി.