വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം; സമയം നീട്ടി നല്‍കാനാവില്ലെന്ന് പോലീസ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

ബലാത്സംഗക്കേസില്‍ പോലീസിന് മുമ്പില്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം. ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണെന്നും മെയ് 19ന് ഹാജരാകാമെന്നും നടന്‍ കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചിരുന്നു. മെയ് 18ന് നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സാവകാശം തേടിയത്. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മെയ് 16 വരെയാണ് വേനലവധി.

Advertisment

ഹര്‍ജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പില്ല. അതിനാല്‍ മറ്റ് സമ്മര്‍ദ വഴികളിലൂടെ ദുബായില്‍ ഒളിവില്‍ക്കഴിയുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ കഴിയുമോയെന്നാണ് നോക്കുന്നത്. തുടര്‍ച്ചയായി ബലാത്സംഗ ചെയ്തതായി യുവനടിയാണ് വിജയ് ബാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഒന്നരമാസത്തോളം തനിക്ക് വലിയ ശാരീരിക മാനസിക പീഡനമാണ് നേരിടേണ്ടി വന്നതെന്ന് ഇവര്‍ ആരോപിച്ചു. ഇതുകൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരേ മീ ടൂ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇതിനിടെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയില്‍ നിന്നും നടനെ താല്‍ക്കാലികമായി ഒഴിവാക്കി. നിരപരാധിത്വം തെളിയും വരെ തന്നെ മാറ്റി നിര്‍ത്തണമെന്ന് വിജയ് ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം.

Advertisment