/sathyam/media/post_attachments/BVUV14fMxSVbYYq8KAfz.jpg)
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടത്.
ഒറ്റക്കെട്ടായാണ് കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഒറ്റപ്പേര് മാത്രമാണ് പരിഗണിച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞപ്പോള്‍ തന്നെ സ്ഥാനാര്‍ഥിയാരെന്നത് സംബന്ധിച്ച് സൂചന വ്യക്തമായിരുന്നു. എന്നാല്‍ ഉമാ തോമസിന്റെ പേര് തുറന്ന് പറയാന്‍ നേതാക്കള്‍ തയ്യാറിയിരുന്നില്ല.
ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. പി.ടി.തോമസ് എംഎൽഎ അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.