പത്തനംതിട്ട: എൽഡിഎഫിന് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് മുറുകുന്നു. വീണ ജോർജിന് പിന്നാലെ ചിറ്റയം ഗോപകുമാറും പരാതിയുമായി സംസ്ഥാന എൽഡിഎഫ് നേതൃത്വത്തെ സമീപിച്ചു.
മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് ചിറ്റയത്തിന്‍റെ പരാതി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നടക്കം ചിറ്റയം ആരോപിച്ചിരുന്നു.
ഇടത് സർക്കാറിന്‍റെ ഒന്നാം വാർഷികം അടക്കമുള്ള പരിപാടികൾക്കായി തന്‍റെ തന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെങ്കിലും തന്നെ അറിയിക്കുന്നില്ലെന്നായിരുന്നു ചിറ്റയത്തിന്റെ പരാതി. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു.
നേരത്തെ ഇടതുമുന്നണി നേതൃത്വത്തിന് വീണാ ജോര്‍ജും പരാതി നല്‍കിയിരുന്നു. ചിറ്റയം ഗോപകുമാർ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. സർക്കാറിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എം.എൽ.എമാരെ ക്ഷണിക്കേണ്ടത് ജില്ല ഭരണകൂടമാണെന്നും പരാതിയിൽ വീണ ജോർജ് ചൂണ്ടിക്കാട്ടുന്നു.
ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്‍റെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ മറുപടി.