Advertisment

എഐ ക്യാമറകൾക്ക് മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനം അപഹാസ്യമാണ്: വിമർശനവുമായി സിപിഎം

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സ്ഥാപിച്ച എഐ ക്യാമറകൾക്ക് മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്ന് സിപിഎം. ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാൻ സർക്കാർ ആസൂത്രണം ചെയ്യുന്ന വികസന പ്രവർത്തനങ്ങൾക്കെതിരെ മാത്രമല്ല, നടപ്പാക്കിയ പദ്ധതികളും പൊളിക്കുമെന്ന നിലപാടിലാണ് കോൺഗ്രസെന്ന് സിപിഎം വ്യക്തമാക്കി.

ഇത് എത്രമാത്രം വിപത്കരമാണെന്ന് ഏവരും ആലോചിക്കണം. ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി കൂടി ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് ക്ഷേമവും, വികസനവും ഉറപ്പുവരുത്താനാണ് സംസ്ഥാന സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് തടയുകയെന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നത് ഒഴിവാക്കാനും, അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനും കോടതിയുടെ നിർദ്ദേശമുൾപ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രധാന റോഡുകളിലും, ജംഗ്ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകൾ സ്ഥാപിച്ചത്.

ഇത് സ്ഥാപിച്ച് ദിവസങ്ങൾക്കകം തന്നെ വിജയകരമാണെന്ന് തെളിയിക്കും വിധം നിയമലംഘനങ്ങൾ കുറഞ്ഞു. ക്യാമറകൾ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ 1.41 ആയെന്നാണ് വാർത്തകൾ വന്നത്. ഏപ്രിൽ 20 നാണ് എഐ കാമറ സംവിധാനം സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചത്. ഏപ്രിൽ 17-ന് 4,50,552 വാഹനങ്ങൾ വിവിധ നിയമലംഘനം നടത്തിയെങ്കിൽ കഴിഞ്ഞ 24-ന് ഇത് 2,72,540 ആയി കുറഞ്ഞെന്നും റിപ്പോർട്ടുകൾ വന്നു.

പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുമെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. സർക്കാർ പണം മുടക്കാതെയാണ് ഏറ്റവും ചുരുങ്ങിയ ചെലവിൽ ഏറ്റവും ആധുനിക സംവിധാനം ഉപയോഗിച്ച് ക്യാമറകളും അത് നിരീക്ഷിക്കാനും, നിയന്ത്രിക്കാനുമുള്ള സംവിധാനവുമൊരുക്കിയത്. ആഴ്ചകളോളം ഏതാനും മാധ്യമങ്ങളും, പ്രതിപക്ഷവും ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ചതല്ലാതെ ഏതെങ്കിലും മേഖലയിൽ അഴിമതി നടന്നതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

എന്നിട്ടും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാനാണ് സർക്കാർ മുതിർന്നത്. ഒന്നും മൂടിവയ്ക്കാൻ സർക്കാരിനില്ല എന്നതുകൊണ്ടാണ് ആ നിലപാട് എടുത്തത്. വാഹനസാന്ദ്രത വർധിച്ചുവരുന്ന സംസ്ഥാനത്ത് അപകടങ്ങൾ കുറയ്ക്കാൻ കർശനമായി നിയമം നടപ്പാക്കിയേ മതിയാവു. ജനങ്ങളുടെ ജീവിതത്തിന് സംരക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ അത് തടയാൻ ശ്രമിച്ചാൽ അത് ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഎം അറിയിച്ചു.

Advertisment