ആലപ്പുഴ: കേരളത്തെ ആകെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു രാഹുല്‍ എന്ന കുട്ടിയുടെ തിരോധാനം. 2005 മേയ് 18 നാണ് രാഹുലിനെ കാണാതാവുന്നത്. മധ്യവേനൽ അവധിക്കാലത്ത് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുൽ അപ്രത്യക്ഷനാകുമ്പോൾ 7 വയസ്സ് തികഞ്ഞിരുന്നില്ല.
മകന് വേണ്ടിയുള്ള മാതാപിതാക്കളായ രാജുവിന്റെയും മിനിയുടെയും കാത്തിരിപ്പ് ഇന്ന് 17 വര്‍ഷം തികയുന്നു. അടുത്ത ഒക്ടോബറിൽ (കന്നിയിലെ വിശാഖം) രാഹുലിന് 24 വയസ്സ് പൂർത്തിയാകും. ആലപ്പുഴ ജില്ലയിൽ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ ഈ മാതാപിതാക്കള്‍ മകന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്.
രാഹുലിനെ കാണാതാകുമ്പോൾ സിബിഐ അന്വേഷണത്തിനും തുടരന്വേഷണത്തിനും വേണ്ടി കോടതിയെ സമീപിച്ച മുത്തച്ഛൻ ശിവരാമ പണിക്കർ ഓർമയായി. മാതാപിതാക്കൾക്കൊപ്പം മുത്തശ്ശി സുശീലാദേവിയും പിന്നെ രാഹുൽ കണ്ടിട്ടില്ലാത്ത ഒൻപതാം ക്ലാസുകാരിയായ പെങ്ങൾ ശിവാനിയും രാഹുലിന്റെ വിളിക്കായി കാത്തിരിപ്പ് തുടരുകയാണ്. ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും രാഹുലിനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.