കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെ യഥാര്‍ത്ഥത്തില്‍ കുടുക്കിലാക്കിയത് അതിജീവിതയുടെ നിര്‍ണായക നീക്കം തന്നെ. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരിലെ ഉന്നതരും പോലീസും നടത്തിയ നീക്കം പൊളിച്ചത് അതിജീവിതയുടെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ്. ആക്രമിക്കപ്പെട്ട നടിയെ മുഖ്യമന്ത്രി ഇന്നു കാണാന്‍ തയ്യാറായതും അവരുടെ നീക്കത്തിന്റെ യഥാര്‍ത്ഥ ശക്തി അറിഞ്ഞു തന്നെയാണ്.
കഴിഞ്ഞയാഴ്ചയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനം എടുത്തത്. ദിലീപിനെയും കാവ്യാ മാധവനെയും ചോദ്യം പോലും ചെയ്യാതെ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ കൂടെ പ്രതിയാക്കി കേസന്വേഷണം അവസാനിപ്പിക്കാനായിരുന്നു പോലീസ് നീക്കം.
ഇതോടെയാണ് അതിജീവിത രംഗത്തുവന്നത്. കേസ് അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നതിനെതിരെ നടി കോടതിയെ സമീപിക്കുകയും ചെയ്തു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കേസ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അതീജീവിത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കെ അതിജീവിത ഈ നിര്‍ണായക നീക്കം നടത്തിയതോടെ സര്‍ക്കാര്‍ വിരണ്ടു. സ്ത്രീപക്ഷ സര്‍ക്കാരെന്ന മേനി പറഞ്ഞു നടന്നവര്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. ഇതോടെ അതിജീവിതയെ അധിക്ഷേപിക്കാനാണ് ഇടതുപക്ഷത്തെ പലരും ശ്രമിച്ചത്.
അതിജീവിത ഇത്തരമൊരു പരാതി നല്‍കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞപ്പോള്‍ മന്ത്രി ആന്റണി രാജുവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌നും അതിജീവിതയ്‌ക്കെതിരെ രംഗത്തുവന്നു. എംഎം മണിയാകട്ടെ അല്‍പ്പം കൂടി കടന്ന് ഇത് നാണം കെട്ട കേസാണെന്നു കൂടി പറഞ്ഞു വച്ചു.
ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടെന്ന് മുഖ്യമന്ത്രിക്ക് മനസിലായത്. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയെ നേരില്‍ കാണാന്‍ അദ്ദേഹം തയ്യാറായത്. മുഖ്യമന്ത്രി നടിയെ കണ്ടതോടെ അവരുടെ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന വാദക്കാരുടെ വാദങ്ങളും പൊളിഞ്ഞത്.
മുഖ്യമന്ത്രി എല്ലാ പിന്തുണയും നടിക്ക് നല്‍കി. ഇതോടെ ഇടതു നേതാക്കള്‍ തന്നെ തങ്ങളുടെ വാദങ്ങളും അധിക്ഷേപങ്ങളും പിന്‍വലിക്കേണ്ട സ്ഥിതിയിലെത്തി. തൃക്കാക്കരയില്‍ ഈ വിഷയം സജീവമായ ചര്‍ച്ചയും ആയിരിക്കുകയാണ്.