കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയിലായതിന് പിന്നാലെ സി.പി.എമ്മിനെ കടന്നാക്രമിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുൻ എംഎൽഎ എം.സ്വരാജിനോട് കരം അടച്ച രസീതുമായി സ്റ്റേഷനിലേക്ക് ചെല്ലാൻ രാഹുൽ മാങ്കൂട്ടത്തിൽ ഉപദേശിച്ചു. യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിന്റെ കുറിപ്പ്:
ശ്രീ. സ്വരാജ്, നാണമില്ലേ താങ്കൾക്ക്? വളഞ്ഞ വഴിയിലൂടെ യുഡിഎഫ് ഭൂരിപക്ഷം കുറയ്ക്കുവാൻ കഴിയുമോയെന്നാണ് സിപിഎം തൃക്കാക്കരയിൽ തുടക്കം തൊട്ടു പരീക്ഷിക്കുന്ന തന്ത്രം. ആ കുതന്ത്രത്തിന്റെ ഭാഗമായ ഒരുപാടു നാടകങ്ങൾ നമ്മൾ കണ്ടു. ഒന്നും വേണ്ട പോലെ ഏൽക്കുന്നില്ലായെന്നു കണ്ട സിപിഎം ഇറക്കിയ അടുത്ത ആയുധമാണ് കള്ളവോട്ട്.
കളളവോട്ട് തടയാൻ വലിയ ജാഗ്രതയും തയ്യാറെടുപ്പുമാണു ഞങ്ങൾ നടത്തിയിരിക്കുന്നത് എന്നു പല തവണ ഓർമിപ്പിച്ചതാണ്. എന്നിട്ടും നിങ്ങൾ കള്ള വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുന്നു, ഞങ്ങൾ കൈയ്യോടെ പിടികൂടുന്നു. നാണമില്ലെ മിസ്റ്റർ സ്വരാജ് തൃക്കാക്കരക്കാരുടെ ജനഹിതത്തെ വെല്ലുവിളിക്കാനും, അവരുടെ വോട്ട് നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാർഗത്തിലൂടെ മറ്റൊരാളെ കൊണ്ട് ചെയ്യിക്കാനും.
എന്തായാലും താങ്കൾ വ്യാജ കാർഡ് കൊടുത്ത് വിട്ട മറ്റൊരു സിപിഎം നേതാവിനെ കൂടി കള്ളവോട്ട് ചെയ്യുന്നതിൽനിന്നു തടഞ്ഞ്, ഞങ്ങൾ പൊലിസിനെ ഏൽപ്പിച്ചിട്ടുണ്ട്. കരം അടച്ച രസീതുമായി പെട്ടെന്ന് പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കു.