യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല; ഹൈവേ നന്നാക്കാതെയും കുഴികൾ അടയ്ക്കാതെയും ഒരു കാരണവശാലും ടോൾ പിരിക്കരുതെന്ന് തൃശൂർ കലക്ടറോടും എറണാകുളം കലക്ടറോടും നേരിട്ട് ആവശ്യപ്പെടാൻ പോവുകയാണ്; വി.ഡി.സതീശൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കുഴികൾ നിറഞ്ഞ് ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല.

Advertisment

publive-image

ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിലാണ് സതീശൻ നിലപാട് വ്യക്തമാക്കിയത്.

‘‘ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴിയടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മൺസൂണിനു മുൻപേ കൃത്യമായി ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. അത് ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല.

ഹൈവേ നന്നാക്കാതെയും കുഴികൾ അടയ്ക്കാതെയും ഒരു കാരണവശാലും ടോൾ പിരിക്കരുതെന്ന് തൃശൂർ കലക്ടറോടും എറണാകുളം കലക്ടറോടും നേരിട്ട് ആവശ്യപ്പെടാൻ പോവുകയാണ്’ – സതീശൻ പറഞ്ഞു.

‘‘മുൻപ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സർക്കാർ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോൾ കരാറുകാരാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്നം സൃഷ്ടിച്ചത്. കേരളം മുഴുവൻ കുഴികളാണ്.

ഇപ്പോൾ ഒരാളുടെ ജീവൻ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തിൽപ്പെടുന്നത്. കയ്യും കാലും ഒടിഞ്ഞ് ആശുപത്രികളിൽ കിടക്കുന്നവരുണ്ട്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സർക്കാരിന്റെ പ്രതികരണം’ – സതീശൻ ചൂണ്ടിക്കാട്ടി.

ദേശീയപാതാ അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിനു കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ദേശീയപാതകളിൽ മാത്രമല്ല കുഴികളുള്ളതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

‘അതിന് ദേശീയ പാതയിൽ മാത്രമല്ലല്ലോ കുഴിയുള്ളത്. ഇപ്പോൾ ദേശീയ പാതയിൽ ഒരാൾ മരിച്ചു. അവർക്ക് തീർച്ചയായും ഉത്തരവാദിത്തമുണ്ട്. ഇപ്പോൾ സർക്കാരിനു ചെയ്യാവുന്ന കാര്യം ജില്ലാ കലക്ടർമാരെ ഇടപെടുത്തി ടോൾപിരിവ് നിർത്തിവയ്പ്പിക്കുകയാണ്. എന്നിട്ട് കുഴികളടയ്ക്കാനുള്ള സംവിധാനം ക്രമീകരിക്കണം. ഇതിലൊന്നും സംസ്ഥാന സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ?

ദേശീയപാതാ അതോറിറ്റി അതു ചെയ്തില്ലെങ്കിൽ അവരെക്കൊണ്ട് ചെയ്യിക്കേണ്ടത് ആരാണ്? നാട്ടുകാരാണോ? സർക്കാരല്ലേ ചെയ്യിപ്പിക്കേണ്ടത്? കേരള സർക്കാരും പൊതുമരാമത്ത് വകുപ്പുമാണ് അത് ചെയ്യിക്കേണ്ടത്. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഈ അപകടം തെളിയിക്കുന്നത്’ – സതീശൻ പറഞ്ഞു.

അണക്കെട്ടുകൾ തുറന്നുവിടുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കാര്യമായ മുൻകരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സതീശൻ ആരോപിച്ചു. ‘‘എല്ലാം ജനത്തിന്റെ വിധി പോലെയാണ് വരുന്നത്.

അല്ലാതെ പ്രത്യേകിച്ച് മുൻകരുതലൊന്നും സ്വീകരിച്ചിട്ടില്ല. ഇന്നു രണ്ടു മണിക്ക് ഒരു മീറ്റിങ് വച്ചിട്ടുണ്ട്. ഡാം തുറക്കുന്ന കാര്യം ഇത്തവണ മുൻകൂട്ടി പറഞ്ഞതുതന്നെ വലിയ കാര്യം. 2018ൽ അതും പറഞ്ഞിരുന്നില്ല. മുൻകൂട്ടി പറഞ്ഞതുകൊണ്ട് ആളുകളെ ഒഴിപ്പിക്കാൻ സാധിച്ചു’ – സതീശൻ പറഞ്ഞു.

Advertisment