കണ്ണൂർ: പാനൂരിൽ വീടിനകത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി വിവരം. കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്.
യുവതി പ്രണയത്തില്‍നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയില്‍ കൈകളിലടക്കം മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തില്‍ 18 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തും യുവതിയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തൊട്ടുപിന്നാലെ കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.