അഞ്ചാംപനി പ്രതിരോധത്തിന് ശക്തമായ നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോർജ്

New Update

publive-image

തിരുവനന്തപുരം: മീസൽസ് അഥവാ അഞ്ചാംപനിയുടെ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് അഞ്ചാംപനി റിപ്പോർട്ട് ചെയ്തപ്പോൾ ജില്ലയ്ക്ക് നേരത്തെതന്നെ ജാഗ്രതാ നിർദേശവും സംസ്ഥാനത്ത് നിരീക്ഷണമൊരുക്കാനുള്ള നിർദേശവും നൽകിയിരുന്നു.

Advertisment

കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംസ്ഥാന മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിലും മലപ്പുറത്തെ പ്രവർത്തനങ്ങൾ പ്രത്യേകമായി അവലോകനം ചെയ്തിരുന്നു. ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ ആരോഗ്യ വകുപ്പ് ജനകീയ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കി വരുന്നുണ്ട്. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കുന്നതാണ്.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും കുട്ടികൾക്ക് കൃത്യമായി വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറെ അന്വേഷണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്.

ശനി, ഞായർ ദിവസങ്ങളിൽ അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതുകൂടാതെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലുണ്ട്.

Advertisment