തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സി കുട്ടൻ രാജിവച്ചു. മേഴ്സിക്കൊപ്പം സ്പോർട്സ് കൗൺസിലിലെ മുഴുവൻ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. രാജി കായിക മന്ത്രി സ്വീകരിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലിയെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു.
കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കേയാണ് മേഴ്സിയുടെ രാജി.സ്പോര്‍ട്സ് കൗണ്‍സിലില്‍ കുറച്ചുനാളായി തുടരുന്ന ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ മേഴ്സിക്കുട്ടന്റെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. 2019-ല്‍ ടി.പി. ദാസന്റെ പിന്‍ഗാമിയായാണ് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.
കായിക മന്ത്രിയും സ്പോട്സ് കൗൺസിൽ പ്രസിഡന്റും തമ്മിൽ നേരത്തെ മുതൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. കായിക താരങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും പരിഗണിക്കപ്പെടുന്നില്ലെന്ന പരാതി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പരസ്യമായി ഉന്നയിച്ചിരുന്നു.