Advertisment

സംരംഭകത്വത്തിന്റെ വിജയകഥ ; വനിതാ സംരംഭകരുടെ താരമായി മുഹ്‌സിന

New Update

publive-image

Advertisment

തിരുവനന്തപുരം: നവസാങ്കേതികവിദ്യയുടെ കടന്നുവരവ്,തീരെ ചെറുതായി തുടങ്ങുന്ന സംരംഭങ്ങളെപ്പോലും ഏതാനും വര്‍ഷത്തിനകം എവിടെയും ശ്രദ്ധിക്കുന്നവയായി ഉയര്‍ത്താന്‍ വിപുലമായി സഹായിക്കുന്നു.

തന്റെ സമർപ്പിതമായ പ്രവർത്തനമേഖല കൊണ്ട് ഇത് തെളിയിച്ച് താരമാവുകയാണ് കണിയാപുരം സ്വദേശിനി മുഹ്‌സിന. പ്രമോട്ടർമാരൊ,സ്‌പോൺസർമാരോ ഇല്ലാതെ തന്നെ വെറുമൊരു മൊബൈൽ ഫോണിന്റെ പിൻബലത്തിൽ ഡിജിറ്റൽ സാധ്യതകളെ തന്റെ ജീവിത സ്വപ്‌നങ്ങൾക്ക് നിറംപകരാൻ എത്രത്തോളം ഉപയോഗപ്പെടുത്താമെന്ന് തെളിയിക്കുകയാണ് ഈ 22കാരി.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ചെറിയ ക്രാഫ്റ്റ് വർക്കുകൾ ചെയ്യുകയും തന്റെ സഹപാഠികൾക്ക് ചെറിയ തുകകൾക്ക് അത് വിൽപ്പന നടത്തുകയും ചെയ്ത് തുടങ്ങിയ മുഹ്‌സിനയുടെ വ്യവസായ സാമ്രാജ്യം പി.ജി തലത്തിലേക്കെത്തിയപ്പോൾ ഡിജിറ്റൽ മേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുന്നതായി.വിവാഹ ചടങ്ങളുകളിൽ പ്രദർശിപ്പിക്കാനുള്ള ഡിസൈൻ ബോർഡ്,സേവ് ദി ഡേറ്റ് കാർഡ്,സേവ് ദി ഡേറ്റ് വീഡിയോ, ചോക്ലേറ്റ് ഹാംപർ,വെഡ്ഡിംഗ് ഡ്രസ് ഹാംപർ,നട്‌സ് ഹാംപർ,ക്ലാസിക് ബോക്‌സ്,മിനി ആൽബം,റിംഗ് ആൽബം,എക്‌സ്‌പ്ലോഷൻ ബോക്‌സ്, ഹെക്‌സഗൺ എക്‌സ്‌പ്ലെയിൻ ബോക്‌സ്,സർക്കിൾ എക്‌സ്‌പ്ലെയിൻ ബോക്‌സ്,പുൾഔട്ട് ഫോട്ടോ ബോക്‌സ്,പോപ് അപ് ക്യൂബ്‌സ് ബോക്‌സ്,വിന്റേജ് ഫ്രെയിം,മാജിക് മിറർ തുടങ്ങിയ നിർമിതികളെല്ലാം മുഹ്‌സിനയുടെ കൈവിരുതിൽ പുറത്തിറങ്ങുന്നു.

ഫോട്ടോ ആയാലും വീഡിയോ ആയാലും ചിത്രീകരിക്കുന്നതും എഡിറ്റിംഗ്, മിക്‌സിംഗ്,ഡിസൈനിംഗ് തുടങ്ങിയ ജോലികൾ നിർവഹിക്കുന്നതും മുഹ്‌സിന തനിയെ തന്നെ.സ്വന്തം മൊബൈൽ ഉപയോഗിച്ചാണ് മുഹ്‌സിനയുടെ ഈ കലാപരിപാടികളൊക്കെയും.ക്രാഫ്റ്റ് വർക്കുകൾക്ക് മെറ്റീരിയലുകൾ സംഘടിപ്പിക്കുന്നതും നിർമ്മാണം നടത്തുന്നതും മുഹ്‌സിന തനിയെ തന്നെ.നാലാം ക്ലാസ് മുതൽ പി.ജി പഠനം പുരോഗമിക്കുന്ന വർത്തമാനകാലത്തും വീട്ടുകാർക്ക് സാമ്പത്തികമായി ഒരു ബാധ്യതയും വരുത്താതെയാണ് മുഹ്‌സിനയുടെ പ്രയാണം.ഇൻസ്റ്റയിലൂടെയും സുഹൃത്ത് വലയത്തിലൂടെയും മുഹ്‌സിനയുടെ ഉത്പ്പന്നങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും എത്തുന്നുണ്ട്.ഒരിക്കൽ ഉത്പ്പന്നങ്ങൾ വാങ്ങിയവരിലൂടെ കിട്ടുന്ന പരസ്യമാണ് തനിക്ക് കൂടുതൽ ലഭിക്കുന്നതെന്ന് മുഹ്‌സിന പറയുന്നു.

പഠനത്തോടൊപ്പം തൊഴിലെടുത്ത് സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ആശയമാണ് തന്നെ ഈ മേഖലയിലെത്തിച്ചതെന്നാണ് മുഹ്‌സിനയുടെ സാക്ഷ്യം.ഡിജിറ്റൽ മേഖലയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള തന്റെ ബിസിനസ് ക്രാഫ്റ്റ് വർക്കിലും, ഡിസൈനിംഗിലും പ്രാഗൽഭ്യമുള്ളവർക്ക് മുന്നേറാനുള്ള വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് മുഹ്‌സിനയുടെ നിലപാട്. സ്വതന്ത്രമായ ഇച്ഛാശക്തിയുള്ള, നിർഭയരും ശക്തരുമായ മനുഷ്യരാണ് സ്ത്രീകൾ.സ്ത്രീകൾക്ക് ഔദാര്യമായി നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല.

അവരുടെ അവകാശങ്ങൾ നിങ്ങൾ അടിച്ചമർത്താതിരിക്കുക.ഇതാണ് വനിതാദിനത്തിൽ മുഹ്‌സിന ലോകത്തോട് പറഞ്ഞത്. സ്ത്രീകൾക്ക് മാന്യതയും ഉന്നത പദവിയും കൽപ്പിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. ഇതിനുവിരുദ്ധമായ സംഭവങ്ങളും വിരളമല്ലെന്നും മുഹ്‌സിന പറയുന്നു. തിരുവനന്തപുരം കണിയാപുരം ഹാഷിമിന്റേയും സരിതാ ബീവിയുടേയും രണ്ടാമത്തെ മകളാണ് മുഹ്‌സിന.സഹോദരങ്ങൾ :ഷമീന, സെയ്ദ്.കൊല്ലം എസ്.എൻ വുമൺസ് കോളജിൽ ബിഹാവിയറൽ ഇക്കണോമിക്‌സ് ആന്റ് ഡാറ്റാ സയൻസിൽ പി.ജി പഠനം നടത്തുന്ന മുഹ്‌സിന ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഇമ്രാൻ ആർട്ട് ആന്റ് ക്രാഫ്റ്റ് ഗാലറി സ്ഥാപിക്കുകയെന്ന സ്വപ്‌നത്തിലാണ് മുന്നോട്ടുപോകുന്നത്.

Advertisment