തിരുവനന്തപുരം: ബാലിശമായ പല കാര്യങ്ങളും പറഞ്ഞ് രാഹുൽ ഗാന്ധിയെ വേട്ടയാടാൻ ഇറങ്ങിയിരിക്കുകയാണ് നരേന്ദ്രമോദിയും ഏറാൻമൂളികളുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഏറ്റവും ഒടുവിലായി രാഹുൽജിയുടെ വീട്ടിലേക്ക് പോലീസിനെ അയച്ചിരിക്കുന്നു.
ഐതിഹാസികമായ "ഭാരത് ജോഡോ യാത്ര "യിൽ തന്നെ സന്ദർശിച്ച പല സ്ത്രീകളും തങ്ങൾ ജീവിതത്തിൽ നേരിട്ട ലൈംഗിക അതിക്രമങ്ങളെ പറ്റി പറഞ്ഞു എന്നാണ് രാഹുൽജി വെളിപ്പെടുത്തിയത്. അതിന്റെ പേരിലാണ് ഹത്രാസിലും കത്വയിലും ഒക്കെ പെൺകുട്ടികൾ പിച്ചിച്ചീന്തപ്പെട്ടപ്പോൾ കൈയ്യും കെട്ടി നോക്കിനിന്ന നരേന്ദ്രമോദി രാഹുൽജിയെ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നത്. മോദിയെയോ മോദിയുടെ വേട്ട മൃഗങ്ങളെയോ രാഹുൽ ഗാന്ധിയോ കോൺഗ്രസോ തരിമ്പും ഭയക്കുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു.
മാത്രമല്ല, നരേന്ദ്രമോദിയെ വിദേശരാജ്യങ്ങളിൽ വച്ച് വിമർശിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി അലമുറയിടുകയാണ്. രാഹുൽ അപമാനിച്ചത് ഇന്ത്യ മഹാരാജ്യത്തെ അല്ല .ഇന്ത്യ മഹാരാജ്യത്തിന്റെ മൂല്യങ്ങൾ തിരിച്ചറിയാത്ത നരേന്ദ്രമോദിയുടെ നെറികെട്ട ഭരണത്തിനെയാണ് . നരേന്ദ്രമോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയാണ്. അയാളെ പുകഴ്ത്തുമ്പോഴാണ് ഈ രാജ്യം അപമാനിക്കപ്പെടുന്നത്.
പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ലോകത്തിന്റെ വിവിധ കോണുകളിൽ പോയി ഇന്ത്യയെയും ഇന്ത്യയുടെ ഭരണകൂടത്തെയും അകാരണമായി അപമാനിച്ച നാണംകെട്ട ചരിത്രം നരേന്ദ്രമോദിക്കുണ്ട്. ഇന്ത്യയിൽ ജനിച്ചത് അപമാനകരമാണെന്ന് മറ്റൊരു രാജ്യത്ത് പോയി ഇതേ നരേന്ദ്രമോദി പറഞ്ഞിട്ടുണ്ട്. മോദി ഭരണത്തെ വിമർശിച്ചതിന്റെ പേരിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നവർ ആദ്യം നരേന്ദ്രമോദിയെ കൊണ്ട് മുൻകാല പ്രാബല്യത്തോടുകൂടി മാപ്പുപറയിക്കുക.
ഒരുപക്ഷേ മോദി തന്റെ മുൻഗാമികളെ പോലെ മാപ്പ് പറഞ്ഞാലും നിലപാടുകളിൽ സത്യസന്ധതയും കരുത്തുമുള്ള രാഹുൽ ഗാന്ധി മാപ്പ് പറയില്ല. അതിൻറെ കാരണം അദ്ദേഹം മുൻകാലങ്ങളിൽ പറഞ്ഞിട്ടുണ്ട് , " പേര് രാഹുൽ സവർക്കർ എന്നല്ല രാഹുൽ ഗാന്ധി എന്നാണെന്ന് " -സുധാകരന്‍ പറഞ്ഞു.